തിരുവനന്തപുരം കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങളില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കൂടത്തില്‍ കുടുംബത്തില്‍ ഏറ്റവും ഒടുവില്‍ മരിച്ച ജയമാധവന്‍ നായരുടെ മുന്‍ഭാര്യയാണ് പരാതി നല്‍കിയത്. ജയമാധവന്റേത് കൊലപാതകമെന്ന് കണ്ടെത്തിയിട്ടും പൊലീസ് അന്വേഷണം അട്ടിമറിക്കുന്നെന്നാണ് പരാതി.
കോടികളുടെ സ്വത്തുണ്ട് കരമനയിലെ കൂടത്തില്‍ കുടുംബത്തില്‍. അവകാശികളാകേണ്ടിയിരുന്ന അഞ്ച് പേരും വിവിധ വര്‍ഷങ്ങളിലായി മരിച്ചു. സ്വത്തുക്കളെല്ലാം ഇഷ്ടദാനമെന്ന പേരില്‍ കാര്യസ്ഥന് രവീന്ദ്രന്റെയും ചില അകന്ന ബന്ധുക്കളുടെയും കൈക്കലുമായി. സ്വാഭാവികമെന്ന് എല്ലാവരും വിശ്വസിച്ചിരുന്ന ഈ നടപടികള്‍ ആസൂത്രിത കുറ്റകൃത്യം എന്ന ഞെട്ടിക്കുന്ന കണ്ടെത്തലിലേക്കാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നീങ്ങിയത്. കുടുംബത്തില്‍ ഏറ്റവും ഒടുവില്‍ മരിച്ച ജയമാധവന്‍ നായരുടേത് കൊലപാതകമാണെന്നും വൈദ്യപരിശോധനാ െതളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് കാര്യസ്ഥന് രവീന്ദ്രനെ പ്രതിചേര്‍ത്ത് കൊലക്കുറ്റവും ചുമത്തി. എന്നാല്‍ പിന്നീട് അന്വേഷണം മുന്നോട്ട് നീങ്ങിയില്ല. കൊലക്കേസില്‍ പോലും അറസ്റ്റില്ലാത്ത അവസ്ഥയായതോടെയാണ് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.
കൊല്ലപ്പെട്ട ജയമാധവന്റെ മുന്‍ഭാര്യയാണ് പ്രസന്നകുമാരിയമ്മ. ഇവര്‍ക്കും മകനുമാണ് കുടുംബത്തിന്റെ അവകാശികള്‍. ഇവരുടെ പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതും നിര്‍ണായക കണ്ടെത്തലുകളിലേക്കെത്തിയതും. കൊലപാതകങ്ങള്‍ സ്വാഭാവിക മരണമാക്കി ഒതുക്കാന്‍ പൊലീസും ഡോക്ടര്‍മാരും ഉള്‍പ്പെടെ ഉന്നതര്‍ സഹായിച്ചെന്നും അവരും പ്രതിയാകുന്നതിനാലാണ് അന്വേഷണം അവസാനിപ്പിച്ചതെന്നുമാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്. ജയമാധവന്റെ കൊലപാതകത്തില്‍ അന്വേഷണം പൂര്‍ത്തിയായാലേ അതിന് മുന്‍പുള്ള ദുരൂഹ മരണങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാവു.
പ്രതികരിക്കാൻ ഇവിടെ എഴുതുക