നേതൃത്വത്തിനെതിരെ രാജ്യസഭാ സ്ഥാനാർഥി നിർണയത്തിൽ ക്രമക്കേടുണ്ടെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് സമിതി വിളിച്ചു ചേർക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് അവർ പറയുന്നു. പാർടിക്കുവേണ്ടി വെയിലും മഴയും കൊണ്ട് സമരം ചെയ്തവരെ സീറ്റിലേക്ക് പരിഗണിച്ചില്ല.
‘ ഒരു മുസ്ലീം വനിതയെ രാജ്യസഭയിലേക്ക് അയക്കുന്ന തീരുമാനം ‘റെവല്യൂഷൻ’ എന്നാണ് പല നേതാക്കളും പറഞ്ഞത്. ‘റെവല്യൂഷൻ’ നടപ്പാക്കാൻ പോയപ്പോൾ സ്ഥാനാർഥിയെ നിശ്ചയിക്കാനായി തെരഞ്ഞെടുപ്പ് സമിതി വിളിച്ചു ചേർക്കുക എന്ന അടിസ്ഥാനപരമായ കാര്യം പാലിച്ചില്ല.
എ കെ ആന്റണിയെ വീണ്ടും മത്സരിക്കാൻ തീരുമാനിപ്പിച്ചപ്പോൾ ഉണ്ടായ പോലെ ഒരു പ്രമേയം പാസാക്കി ഡൽഹിക്ക് അയയ്ക്കാൻ പോലും സമിതി കൂടിയില്ല’– ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരെ പരിഗണിക്കേണ്ട എന്ന തീരുമാനം ആരാണ് എടുത്തത്. 50 വയസ്സിനു താഴെയുള്ളവരെ പരിഗണിച്ചാൽ മതിയെന്ന കേരളത്തിന് മാത്രമായുള്ള രഹസ്യ നിർദേശം ആരുടെ താൽപ്പര്യ പ്രകാരമാണ്.
രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ പുരുഷമേധാവിത്ത സമീപനം നിലനിൽക്കുന്നത് കേരളത്തിലെ കോൺഗ്രസിലാണ്. ‘സാറു പറയുന്നതാണ് ശരി’ എന്നു പറയുന്നവരെ തിരഞ്ഞു പിടിച്ച് പ്രോത്സാഹിപ്പിക്കുന്ന സ്ഥലമാണ് ഇവിടെയെന്നും ഷാനിമോൾ ഉസ്മാൻ അഭിമുഖത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക