എറണാകുളം: വിദ്വേഷ പ്രസംഗക്കേസില്‍ പിസി ജോര്‍ജ് ജാമ്യ ഉപാധികള്‍ ലംഘിച്ചോയെന്ന് പരിശോധിക്കാന്‍ പൊലീസ്.
പുറത്തിറങ്ങിയ ശേഷം പിസി ജോര്‍ജ് മാധ്യമങ്ങളോട് നടത്തിയ പ്രസ്താവന ജാമ്യ ഉപാധികളുടെ ലംഘനമാണെന്ന് കാണിച്ച് കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ ആലോചന.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് നിയമമന്ത്രി പി രാജീവും പറഞ്ഞിരുന്നു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്.
എന്നാൽ ജാമ്യം ലഭിച്ചതിന് പിന്നാലെ തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നെന്നാണ് മാധ്യമങ്ങളോട് പിസി ജോർജ് പറഞ്ഞത്.
എന്തെല്ലാം പറഞ്ഞോ അതില്‍ ഉറച്ച് നില്ക്കുന്നു, തെറ്റ് പറ്റി എന്ന് തോന്നു കാര്യങ്ങള്‍ മുന്‍പും പിന്‍വലിച്ചിട്ടുണ്ട്. ഇന്ത്യയെ സ്നേഹിക്കാത്തവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ താന്‍ എങ്ങനെ തീവ്രവാദിയാവും എന്ന ചോദ്യവും പിസി ജോർജ് ഉന്നയിച്ചു.
അഭിമന്യു വധക്കേസിന്റെ പശ്ചാത്തലത്തിലായിരുന്നു മുസ്ലീം തീവ്രവാദികളുടെ പിന്തുണ വേണ്ടന്ന് താന്‍ പറഞ്ഞത്. മുസ്ലീം വിഭാഗത്തിലെ ഒരു വിഭാഗം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ തള്ളിപ്പറയുക തന്നെ ചെയ്യും.
ഇന്ത്യാ രാജ്യത്തെ സ്നേഹിക്കാത്ത ആരുടേയും വോട്ടുകള്‍ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആ രണ്ട് വീഴ്ചകൾ ജാമ്യം ലഭിക്കാൻ കാരണമായിപിസി ജോര്‍ജിന്റെ അറസ്റ്റിലും നടപടികളിലും പ്രധാനമായും രണ്ട് വീഴ്ചകളുണ്ടായെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തൽ. കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ തിരുവനന്തപുരം വരെ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കരുതായിരുന്നു. ഇത് ജാമ്യത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പി സി ജോര്‍ജിന് സമയം നല്കി.
ജോര്‍ജിന് അഭിഭാഷകരുണ്ടെന്ന് അറിഞ്ഞിട്ടും സര്‍ക്കാര്‍ അഭിഭാഷകനെ ഉറപ്പാക്കാത്തത് കേസിന്റെ ഗൗരവം കോടതിയെ ബോധിപ്പിക്കുന്നതിലും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഇത് വിമര്‍ശനത്തിനും വഴി വെച്ച സാഹചര്യത്തിലാണ് തുടര്‍നടപടി സ്വീകരിക്കാൻ സര്‍ക്കാരും പൊലീസും നീക്കം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക