കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു കഴിഞ്ഞദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിനെതിരെ ഷമ്മി തിലകന് രംഗത്ത്.
അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ സ്വീകരിച്ച നടപടി അറിയിക്കുന്ന പത്രക്കുറിപ്പില്‍ തന്റെ പേര് വലിച്ചിഴച്ചത് ഗൂഢ താല്പര്യം മൂലമാണെന്ന് ഷമ്മി തിലകന് പറഞ്ഞു.
ഇടവേള ബാബു മനപ്പൂര്‍വമായി തന്റെ പ്രതിച്ഛായ നശിപ്പിക്കാനാണ് ഉദ്ദേശിച്ചത്. ഇത്തരം നീചമായ പ്രവര്‍ത്തികള്‍ അമ്മയുടെ സെക്രട്ടറിയായി ഇരുന്ന് ചെയ്യുന്നത് അവമതിപ്പ് ഉണ്ടാക്കുന്ന വിഷയമാണ്.
തന്നെ കുറിച്ചുള്ള പ്രസ്താവന പിന്‍വലിച്ച് ഇടവേള ബാബു ഖേദം പ്രകടിപ്പിക്കണമെന്ന് ഷമ്മി തിലകന് ആവശ്യപ്പെട്ടു. പത്രക്കുറിപ്പില്‍ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യമാണെന്നും ഷമ്മി തിലകന് ചൂണ്ടിക്കാണിച്ചു. അമ്മയുടെ ഡിസിപ്ലിനറി കമ്മിറ്റിയുടെ അന്വേഷണത്തിനായി ഹാജരാകാനുള്ള ഒരു നോട്ടീസും തനിക്ക് ലഭിച്ചിട്ടില്ല.
എന്നാല്‍ താന്‍ മെയ് 17ന് ഹാജരാകണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് തനിക്ക് ലഭിച്ചു എന്നാണ് പത്രക്കുറിപ്പില്‍ പറയുന്നതെന്നും ഷമ്മി തിലകന് പറഞ്ഞു.
ഷമ്മി തിലകന് പറഞ്ഞത്: 01/05/2022ല്‍ ‘അമ്മ’ സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പ് സംബന്ധിച്ച്: PoSH Act2013(പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം സെക്ഷ്വല്‍ ഹരാസ്സ്മെന്‍ഡ് ആക്ട്) പ്രകാരം ‘അമ്മ’ സംഘടനയില്‍ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരാതി പരിഹാര സെല്‍ (I.C.C)ന്റെ ശുപാര്‍ശ അനുസരിച്ച്, ‘മീറ്റൂ’ ആരോപണം നേരിടുന്നതും, അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്നതുമായ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗത്തിനെതിരെ കൈകൊണ്ട നടപടി സംബന്ധിച്ച് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍..; ‘ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് മെയ് 17 തീയതി ഹാജരാകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’ എന്നും കൂടി കുറിച്ചിരിക്കുന്നു. വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണത്..!! ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉള്‍ക്കൊള്ളുന്ന അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ല..! മാത്രമല്ല, അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുക്കുന്ന എന്റെ വിഷയം..; ‘മീറ്റൂ’ ആരോപണത്താല്‍ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള I.C.C യുടെ നടപടിയുമായി കൂട്ടിക്കലര്‍ത്തി ജനറല്‍ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണ്..? പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതും, അതുവഴി എനിക്ക് അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നതുമായ ടി പ്രസ്താവന ടിയാന് നടത്തിയത് മനപ്പൂര്‍വമായി സമൂഹത്തിന്റെ മുമ്പില്‍ എന്റെ പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢതാല്പര്യം മുന്‍നിര്‍ത്തി മാത്രമാണ്.
ഇത്തരം നീചമായ പ്രവര്‍ത്തികള്‍ അമ്മയുടെ സെക്രട്ടറിയായി ഇരുന്ന് ചെയ്യുന്നതും സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന വിഷയമാണ്.
ആയതിനാല്‍ ടി പത്രക്കുറിപ്പില്‍ എന്നെ കുറിച്ചുള്ള പ്രസ്താവന പിന്‍വലിച്ചു ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, വസ്തുത പൊതുജനത്തെ ബോധ്യപ്പടുത്തുന്നതിനും ജനറല്‍ സെക്രട്ടറി തയ്യാറാകണമെന്ന് ഇതിനാല്‍ അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക