കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വിജയിക്കുമെന്ന് എൽഡിഎഫ് കൺവീനര്‍ ഇ പി ജയരാജൻ. തൃക്കാക്കരയിലൂടെ കേരള നിയമസഭയില്‍ എല്‍ഡിഎഫ് മൂന്നക്കം തികയ്ക്കുമെന്ന് ഇ പി ജയരാജൻ പറഞ്ഞു. തൃക്കാക്കരയിൽ സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല.
എൽഡിഎഫ് വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക. തെരഞ്ഞെടുപ്പില്‍ കെ റെയിൽ ചർച്ച ചെയ്യട്ടെയെന്നും കെ റെയിൽ ജനവികാരം അനുകൂലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കിൽ അത് ഇടിച്ച് തകർക്കുമെന്നും അത് തലയിൽ വീഴാതെ ചെന്നിത്തല നോക്കട്ടെയെന്നും ഇ പി ജയരാജൻ പരിഹസിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി എൽഡിഎഫും യുഡിഎഫും ഒരുക്കങ്ങൾ തുടങ്ങി. പി ടി തോമസിന്റെ മരണത്തോടെ സംജാതമായ ഉപതെരഞ്ഞെടുപ്പിൽ പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തന്നെ കളത്തിലറക്കി മണ്ഡലം നിലനിർത്താനാണ് കോൺഗ്രസ് നീക്കം.
സഹതാപ തരംഗം കൂടി മുതലെടുക്കാനാണ് ഈ നീക്കം. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്നിട്ടുണ്ട്. ഉമ തോമസിന്റെ പേര് ഔദ്യോഗികമായി തീരുമാനിച്ച് ഹൈക്കമാണ്ടിനെ അറിയിച്ച് പ്രഖ്യാപനം നടത്തുകയാണ് ചർച്ചയുടെ ലക്ഷ്യം. നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക