നായികയായി അഭിനയിച്ച ‘ലോക്ഡൗണ്‍’ എന്ന സിനിമ പ്രദര്‍ശനത്തിനെത്താനിരിക്കെയാണ് നടിയും മോഡലുമായ ഷഹനയുടെ മരണം. ജോളി ബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ലോക്ഡൗണില്‍ മുന്നയുടെ നായികയായിട്ടാണ് ഷഹന സിനിമയിലേക്ക് കടന്നത്.
കന്നഡ, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ മേയ് അവസാനം സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് കോഴിക്കോട്ടെ വാടകവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ ഷഹനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേയ് 11-ന് സഹോദരന് ബിലാലിനെ ഫോണില്‍ വിളിച്ച് സിനിമ പ്രദര്ശനത്തിനെത്താറായെന്ന് ഷഹന അറിയിച്ചിരുന്നു. സംവിധായകന് വിളിച്ച് അഭിനന്ദിച്ചതായും ചിത്രം പുറത്തിറങ്ങുന്നതോടെ തലവരമാറുമെന്നും പറഞ്ഞിരുന്നു. മലയാള സിനിമയിലെ പ്രഗല്ഭരുടെ ക്ഷണവുമുണ്ടായതായി സഹോദരി സൂചിപ്പിച്ചിരുന്നുവെന്ന് സങ്കടം ഉള്ളിലൊതുക്കി ബിലാല്‍ പറഞ്ഞു.
മോഡലായും പരസ്യചിത്രങ്ങളില്‍ അഭിനയിച്ചും പ്രേക്ഷകര്‍ തിരിച്ചറിഞ്ഞുവന്ന ഘട്ടത്തിലാണ് ഷഹനയുടെ മരണം. ഷഹന ആത്മഹത്യ ചെയ്യുമെന്ന് കുടംബം കരുതുന്നില്ല. വെള്ളിയാഴ്ച രാത്രി നന്നേ വൈകിയെത്തിച്ച മൃതദേഹം കുളപ്പുറം മുഴക്കോം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ബന്ധുവായ ഷാഹിദയുടെ ചെമ്പ്രകാനത്തെ വീട്ടിലാണ് ഷഹനയുടെ മാതാവും സഹോദരങ്ങളുമുള്ളത്. വലിയപൊയില്‍ ഉച്ചിത്തിടിലില്‍ അടുത്തിടെ ചെറിയൊരു വീട് പണിതിട്ടുണ്ട്.
ആരെങ്കിലും ആത്മഹത്യചെയ്ത വിവരമറിഞ്ഞാല്‍ അതിനെതിരേ പ്രതികരിക്കുന്നവളാണ് എന്റെ മോള്. അവളിത് ചെയ്യില്ല. അവന് കൊന്നതാ… ഏങ്ങലടയ്ക്കാനാകാതെ വല്യുമ്മ നബീസയും മാതാവ് ഉമൈബയും സഹോദരങ്ങളും ഒരേസ്വരത്തില്‍ പറയുന്നു. മകളുടെ ദുരൂഹമരണം ശരിയായരീതിയില്‍ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക