മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശത്തിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല രംഗത്ത്. കെ പി സി സി പ്രസിഡന്റിന്റെ പരാമർശം തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധം ആക്കാനുള്ള സി പി എം ശ്രമം വിജയിക്കില്ല. ഇപ്പോൾ വിമർശിക്കുന്നവർ ആളുകളെ ഏതൊക്ക ഭാഷയിൽ ആണ് സംസാരിച്ചിട്ടുള്ളതെന്ന് എല്ലാവർക്കും അറിയാമെന്നും ചെന്നിത്തല ചൂണ്ടികാട്ടി. അധികാരം ഉപയോഗിച്ച് അടിച്ചമർത്താമെന്ന തെറ്റായ ധാരണ ആർക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ തൃക്കാക്കരയിൽ താമസിച്ച് അധികാര ദുർവിനിയോഗം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഭരണം ഉപയോഗിച്ച് ഇല്ലാത്ത വാഗ്ദാനം നൽകുകയാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതടക്കമുള്ള സംഭവങ്ങൾ നടക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ലംഘനം ആണ് തൃക്കാക്കരയിൽ നടക്കുന്നതെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേർച്ചു.
നേരത്തെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്തതിനെ അർഹിക്കുന്ന അവജ്ഞയോടെ യു ഡി എഫ് തള്ളിക്കളയുന്നു എന്നായിരുന്നു സതീശൻ പ്രതികരിച്ചത്. മറ്റെല്ലാം പരാജയപ്പെട്ടപ്പോൾ ഉണ്ടാക്കിയെടുത്ത കേസാണ്. സുധാകരൻ പ്രസ്താവന പിൻവലിച്ചിട്ടും കേസ് എടുത്തു. നികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് എടുത്തോ എന്നും വി ഡി സതീശൻ ചോദിച്ചു. സുധാകരനെതിരെ കേസ് എടുത്തതിൽ പ്രതിഷേധിക്കുന്നു. കേസ് കോടതിയുടെ വരാന്തയിൽ പോലും നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ മോശം പദപ്രയോഗങ്ങൾ ചർച്ച ചെയ്യാൻ യുഡിഎഫ് തയ്യാറാണ്. എം എം മണിയുടേയും പിണറായിയുടെയും വാക്കുകളിൽ തുടങ്ങാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക