അബുദാബി: പാചകവാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിലുള്ള മലയാളികൾ ഇപ്പോഴും ദുരന്തത്തിന്റെ ഞെട്ടലിൽ.
2 മലയാളികൾ ഉൾപ്പെടെ 3 പേർ മരിക്കുകയും 120 പേർക്കു പരുക്കേൽക്കുകയും ചെയ്ത ദുരന്തത്തിലെ ഇരകളിൽ കൂടുതലും (106) ഇന്ത്യക്കാരാണ്. പരുക്കേറ്റവരിൽ ഭൂരിഭാഗവും മലയാളികൾ.
പൊട്ടിത്തെറിയുടെ ആഘാതം സമീപത്തെ കെട്ടിടങ്ങളിലുള്ളവരെയും ബാധിച്ചു. തൊട്ടടുത്ത കെട്ടിടത്തിലെ ആസ്റ്റർ ക്ലിനിക്കിൽ നിന്ന് ഭൂഗർഭ പാർക്കിങ്ങിലേക്കു നടന്നുപോവുകയായിരുന്നു മെഡിക്കൽ റപ്രസന്റേറ്റീവ് മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അജീഷ് ബാലകൃഷ്ണൻ.
ഉഗ്രശബ്ദം കേട്ടതും പുറത്തേക്കു തെറിച്ചുവീണതും ഒരുമിച്ചായിരുന്നു. വീഴ്ചയ്ക്കൊപ്പം ശരീരത്തിലേക്കു ഭാരമുള്ള വസ്തു വന്നുവീണു.
എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. എഴുന്നേറ്റ് ഓടാൻ ശ്രമിച്ചപ്പോൾ വലതു കാൽ നിലത്തുചവിട്ടാനാകുന്നില്ല. ഒറ്റക്കാലിൽ ചാടി ഖാലിദിയ മാളിനടുത്തെത്തി. അവിടെ കൂടി നിന്നവർ ആംബുലൻസിൽ ബുർജീൽ ആശുപത്രിയിലെത്തിച്ചു. കാലിന് ശസ്ത്രക്രിയ കഴിഞ്ഞു.
ഇനി 3 മാസത്തെ വിശ്രമം വേണം. ഭാര്യയും മകനുമൊത്ത് മുഹമ്മദ് ബിൻ സിറ്റിയിലാണ് അജീഷിന്റെ താമസം. മുസഫയിൽ ജോലി ചെയ്യുന്ന മഹേഷ് മോഹൻദാസ് ഔദ്യോഗിക ആവശ്യത്തിനാണ് ഈ കെട്ടിടത്തിലെത്തിയത്.
ജോലിക്കിടെയായിരുന്നു ആദ്യ സ്ഫോടനം. ഇതേ തുടർന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുന്നതിനിടെ ഉണ്ടായ രണ്ടാമത്തെ സ്ഫോടനത്തിലാണ് പരുക്കേറ്റത്.
മുഖത്തും കൈക്കും കാലിനും പരുക്കേറ്റ മഹേഷിനെയും അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി ബുർജീൽ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു.
ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരും ആശുപത്രി അധികൃതരും മികച്ച ചികിത്സ വാഗ്ദാനം ചെയ്തതും തന്നെപ്പോലുള്ള രോഗികൾക്ക് ആശ്വാസമാണെന്ന് മഹേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക