തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ വാഹനം തിങ്കളാഴ്ച പുനർലേലം അടിസ്ഥാനത്തിൽ പരസ്യ വിൽപ്പന നടത്തും. രാവിലെ 11 മണിക്ക് ക്ഷേത്രം തെക്കേ നടപന്തലിലാണ് പുനർലേലം. നാൽപതിനായിരം രൂപയാണ് നിരതദ്രവ്യം.
ലേലത്തിൽ പങ്കെടുക്കുന്നതിന് മുൻപ് നിരത ദ്രവ്യം അടച്ചാൽ മതി. ലേലത്തിൽ പങ്കെടുക്കുന്ന ദേവസ്വം ജീവനക്കാർ ലേലം ഉറപ്പിച്ചു ലഭിക്കുന്ന പക്ഷം ദേവസ്വം നിർദ്ദേശിക്കുന്ന പ്രകാരം സംഖ്യ അടവാക്കാമെന്നുള്ള സത്യവാങ്ങ്മൂലം ടെണ്ടറിനൊപ്പം ലേല സമയത്ത് ഹാജരാക്കണം.
മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഥാർ ജീപ്പ് പുനർലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. നേരത്തെ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ ഥാർ ലേലത്തിന് വച്ചപ്പോൾ വലിയ പ്രതികരണമുണ്ടാക്കും എന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രതീക്ഷിച്ചത്.
എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ എത്തിയത്. ഖത്തറിൽ വ്യവസായിയായ അമൽ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്റെ പ്രതിനിധി മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂർ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോൾ പതിനായിരം രൂപ അമലിന്റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാൻ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു. ലേലത്തിനെതിരെ ഹിന്ദു സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതോടെ ഥാ ർ ലേലം നിയമപോരാട്ടത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക