ആലുവ: ആലുവ മണപ്പുറം മേൽപാലത്തിൽ നിന്ന് മക്കളെ എറിഞ്ഞ് പെരിയാറിലേക്ക് ചാടിയ അച്ഛന്റെ മൃതദേഹവും കിട്ടി. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരനാണ് ഇതെന്ന് തിരിച്ചറിഞ്ഞു.
നേരത്തെ ഇയാളുടെ മക്കളെ രക്ഷിച്ചിരുന്നെങ്കിലും ഇവർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഉല്ലാസിന്റെ മക്കളായ കൃഷ്ണപ്രിയയും ഏകനാഥുമാണ് ഇതെന്നും പൊലീസ് തിരിച്ചറിഞ്ഞു. കൃഷ്ണപ്രിയ പ്ലസ് വൺ വിദ്യാർത്ഥിയും ഏകനാഥ് ഏഴാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
ഇവരിൽ നിന്ന് കിട്ടിയ ഫോണിൽ നിന്ന് ബന്ധുക്കളെ വിളിച്ചപ്പോഴാണ് മരിച്ചവരെ കുറിച്ചുള്ള നിർണായക വിവരം പൊലീസിന് കിട്ടിയത്. ഇന്ന് വൈകുന്നേരമാണ് ആലുവ മേൽപ്പാലത്തിൽ നിന്ന് മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ഒപ്പം ചാടിയത്. അച്ഛനും പതിമൂന്നും പതിനാറും വയസ്സുള്ള മക്കളുമെന്നായിരുന്നു പൊലീസിന് സ്ഥലത്ത് നിന്ന് കിട്ടിയ പ്രാഥമിക വിവരം.
ആലുവ മണപ്പുറം പാലത്തിൽ സംഭവം കണ്ടവർ ഉടൻ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മക്കളെ ജീവനോടെ കണ്ടെത്തിയിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി ജില്ലാ ആശുപത്രിയിലും ആൺകുട്ടി സ്വകാര്യ ആശുപത്രിയിലും വെച്ച് മരിച്ചു. ഏറെ വൈകിയാണ് ഉല്ലാസിന്റെ മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക