സ്കൂളുകളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധന നടത്തും. എല്ലാ സ്കൂളുകളിലേയും കുടിവെള്ളം ഒരാഴ്ചയ്ക്കകം പരിശോധിക്കുമെന്നും പാചകക്കാർക്ക് പരിശീലനം നൽകുമെന്നും വിദ്യാഭ്യാസ-ഭക്ഷ്യ വകുപ്പ് മന്ത്രിമാര്‍ അറിയിച്ചു.
മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും. അതിനിടെ വിഴിഞ്ഞത്തെ സ്കൂളിൽ ആരോഗ്യപ്രശ്നങ്ങളുണ്ടായ രണ്ട് കുട്ടികൾക്ക് നോറാ വൈറസ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് നാല് വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യമുണ്ടായ സാഹചര്യത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടിയും ജി ആർ അനിലും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടി. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകൾ സംയുക്തമായി വിദ്യാലയങ്ങളിൽ പരിശോധന നടത്തും.
ആറ് മാസത്തിലൊരിക്കൽ കുടിവെള്ളം പരിശോധിക്കണം എന്നാണ് നിര്‍ദ്ദേശം. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ നാളെ പരിശോധിക്കും. ഭക്ഷണം കഴിക്കാത്ത കുട്ടികൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ലെന്നും പരിശോധനാ ഫലം കിട്ടാൻ അഞ്ച് ദിവസം വേണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിൽ ശുചീകരണം നടത്തും. കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സ്ഥലങ്ങളിലെ അരി പരിശോധിച്ചതിൽ പ്രാഥമികമായി പ്രശ്നങ്ങളില്ലെന്നാണ് കണ്ടെത്തൽ. അതേസമയം, ഭക്ഷ്യ വിഷബാധയുണ്ടായ വിഴിഞ്ഞത്തെ എൽ എം എൽ പി സ്കൂളിലെ രണ്ട് കുട്ടികളിൽ നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു .
വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്നതാണ് വൈറസ്. വയറിളക്കമുണ്ടായ കുട്ടികളുടെ മലപരിശോധനയിലാണ് സ്ഥിരീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക