തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിനു മഹീന്ദ്ര കമ്പനി വഴിപാടായി നൽകിയ ഥാർ ജീപ്പിന് ലേലത്തിൽ ലഭിച്ചത് റെക്കോർഡ് തുക.
ദുബായിലെ ബിസിനസുകാരൻ വിഘ്നേഷ് വിജയകുമാർ 43 ലക്ഷം രൂപയ്ക്കു ഥാർ ലേലത്തിൽ പിടിച്ചു. കഴിഞ്ഞ ഡിസംബർ 4നു വഴിപാടായി ലഭിച്ച വാഹനം ഡിസംബര്‍ 18നൂ ലേലം ചെയ്തിരുന്നു.
അമൽ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായി 15.10 ലക്ഷം രൂപയ്ക്കാണ് അന്നു കാർ ലേലത്തിനെടുത്തത്. അമൽ മുഹമ്മദ് അലി എന്ന പ്രവാസി വ്യവസായിക്ക് വേണ്ടി സുഭാഷ് പണിക്കർ എന്ന വ്യക്തി മാത്രമാണ് അന്ന് ലേലത്തിൽ പങ്കെടുത്തത്.
എന്നാൽ, ഒരാൾ മാത്രം പങ്കെടുത്ത ലേലത്തിനെതിരെ ഹിന്ദുസേവാ സംഘം ഹൈക്കോടതിയെ സമീപിച്ചതോടെ ആദ്യ ലേലം റദ്ദാക്കി വീണ്ടും ലേലം ചെയ്യാൻ തീരുമാനമെടുക്കുകയായിരുന്നു.
15 പേർ പങ്കെടുത്ത ലേലത്തിൽ ആദ്യ റൗണ്ടിൽ തന്നെ ലേലത്തുക 33 ലക്ഷം കടന്നു. മഞ്ജുഷ എന്നയാൾ 40.50 ലക്ഷം രൂപയ്ക്കു ലേലം വിളിച്ചതോടെ ലേലം ഉറച്ചെന്നു കരുതിയെങ്കിലും വിഘ്നേഷ് വിജയകുമാർ വിളിച്ച 43 ലക്ഷത്തിനു ഥാർ ഉറപ്പിച്ചു. ലേലത്തുകയ്ക്കു പുറമെ ജിഎസ്ടിയും അടയ്ക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക