സൽമാൻ ഖാന് വധഭീഷണി. അച്ഛൻ സലിം ഖാനാണ് ഭീഷണിക്കത്ത് ലഭിച്ചത്. മംബൈയിലെ താരത്തിന്റെ വസതിക്ക് പുറത്തുള്ള ബെഞ്ചിലാണ് കത്ത് കണ്ടെത്തിയത്.
സൽമാൻ ഖാന്റെ അച്ഛനും എഴുത്തുകാരനുമായ സലിം ഖാൻ പ്രഭാത സവാരിക്കിടെ സ്ഥിരമായി ഇരിക്കാറുള്ള ബെഞ്ചിലാണ് വധഭീഷണി കത്ത് കണ്ടെത്തിയത്. ‘സലിം ഖാൻ, സൽമാൻ ഖാന് മൂസെവാലയുടെ ഗതിവരും’ – ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം.
എൽബി എന്നും ജിബിയെന്നും കത്തിൽ പരാമർശിച്ചിട്ടുണ്ട്. ജിബി എന്നത് ഗോൾഡ് ബ്രാർ ആയിരിക്കാനാണ് സാധ്യതയെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. എൽബി എന്നത് നിലവിൽ സ്പെഷ്യൽ ബ്രാഞ്ച് കസ്റ്റഡിയിലുള്ള ലോറൻസ് ബിഷ്ണോയ് ആയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.
ഇതാദ്യമായല്ല ലോറൻസ് ബിഷ്ണോയ് സൽമാൻ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത്. 2018 ൽ സൽമാൻ ഖാൻ ജോധ്പൂരിൽ വച്ച് കൊല്ലപ്പെടുമെന്ന് ബിഷ്ണോയ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
1998 ൽ കൃഷ്ണമൃഗത്തെ കൊന്ന കേസിൽ സൽമാൻ ഖാൻ അറസ്റ്റിലായത് മുതൽ ലോറൻസ് ബിഷ്ണോ താരത്തിനെതിരാണ്. ബിഷ്ണോയ് കമ്യൂണിറ്റിയാണ് സൽമാൻ ഖാനെതിരായ കേസ് കൊണ്ടുവന്നത്. ഗുരു ഭാഗവാൻ ജംബേശ്വറിന്റെ പുനർജന്മമായാണ് ബിഷ്ണോയ് കമ്യൂണിറ്റിയിലുള്ളവർ കൃഷ്ണമൃഗത്തെ കണ്ടിരുന്നത്.
നിലവിലെ വധഭീഷണിയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര പൊലീസ് സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക