റിയാദ്: വേനല്‍ കടുത്ത സാഹചര്യത്തില്‍ സൗദിയില്‍ ഉച്ചവെയിലില്‍ പുറംജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ മൂന്ന് മാസത്തേക്കാണ് നിരോധനം. ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണം സെപ്റ്റംബര്‍ 15 വരെ തുടരും.
നിരോധത്തില്‍ നിന്ന് ഒഴിവാക്കിയ ചില വിഭാഗങ്ങള്‍ ഒഴികെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമായിരിക്കും. പ്രധാനമായും രാജ്യത്തെ കരാര്‍ മേഖലയിലുള്ള 27,40,000 സ്ത്രീ-പുരുഷ തൊഴിലാളിള്‍ക്ക് നിരോധന തീരുമാനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്ക്.
സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നത് നിരോധിച്ചതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ റാജ്ഹി അറിയിച്ചു.
മന്ത്രിതല തീരുമാനം സ്വകാര്യ മേഖലയിലെ സംരംഭങ്ങളെ അവരുടെ തൊഴിലാളികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും സൂര്യപ്രകാശം, ചൂട്, സമ്മര്‍ദം എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും ദോഷങ്ങളില്‍നിന്നും അവരെ രക്ഷിക്കാനും നിര്‍ബന്ധിതരാക്കുന്നു.
എന്നാല്‍ എണ്ണ, വാതക കമ്പനികളിലെ തൊഴിലാളികളെയും അടിയന്തര അറ്റകുറ്റപ്പണി തൊഴിലാളികളെയും രാജ്യത്തിന്റെ ചില പ്രദേശങ്ങളിലെ ഗവര്‍ണറേറ്റുകള്‍ക്ക് കീഴിലുള്ള തൊഴിലാളികളെയും ഉച്ചകഴിഞ്ഞുള്ള ജോലി നിരോധനത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക