സംസ്ഥാന സർക്കാർ പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ എത്തുന്നവർക്ക് ഇനി വീരപഴശ്ശിയുടെ പ്രോജ്വല ചരിത്രം അടയാളപ്പെടുത്തുന്ന മ്യൂസിയവും കണ്ടുമടങ്ങാം.
പഴശ്ശിയുമായി ബന്ധപ്പെട്ട ചരിത്രശേഷിപ്പുകൾ സംരക്ഷിച്ച് വിദ്യാർഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കുമായി തയ്യാറാക്കുന്ന മ്യൂസിയം ആഗസ്തിൽ തുറക്കും.
തലശേരി പൈതൃക ടൂറിസം പഴശ്ശി സർക്യൂട്ട് ഫണ്ടിൽനിന്ന് 3.60 കോടി രൂപ വിനിയോഗിച്ച് 1.8 ഏക്കറിലാണ് മ്യൂസിയം നിർമിച്ചത്. ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്താണ് മ്യൂസിയവും കുളവും ഉദ്യാനവും ഒരുങ്ങിയത്.
നാലായിരം ചതുരശ്രയടിയിൽ രണ്ട് നിലയിലാണ് മ്യൂസിയം. ഹാൾ, ലൈബ്രറി, പ്രദർശന ഹാൾ എന്നിവയുണ്ട്. ഇതിന് തൊട്ടടുത്താണ് പഴശ്ശിരാജ ആയോധനമുറകൾ അഭ്യസിച്ചിരുന്ന പിണ്ഡാലിക്കളരി.
പഴശ്ശിയുടേതെന്ന് കരുതുന്ന വാൾ ഇവിടെയുണ്ട്. നാട്ടുകാർ ഇപ്പോഴും കളരിയിൽ പരിശീലനം നടത്തുന്നുണ്ട്. ഇതും ടൂറിസം വകുപ്പ് ഏറ്റെടുക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
ക്ഷേത്രപരിസരത്തെ നിർമാണത്തിനിടെ ലഭിച്ച പൗരാണികമായ കല്ലുകളും ശിൽപ്പങ്ങളും മ്യൂസിയത്തിലേക്ക് മാറ്റും. മുഴക്കുന്ന് ടൗണിൽനിന്ന് മുന്നൂറ് മീറ്റർ മാറി പുരളിമലയുടെ താഴ് വാരത്താണ് പഴശ്ശി മ്യൂസിയം നിർമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക