കോഴിക്കോട്: എളമരം കരീം എംപിയുടെ പ്രസ്താവനകൾ പിണറായിസത്തിന്റെ വികൃതമുഖമെന്ന് കോൺഗ്രസ് എംപി കെ.മുരളീധരൻ.
രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്ത മലയാളി ഒളിംപ്യൻ പി.ടി.ഉഷയ്ക്കും കെ.കെ.രമ എംഎൽഎയ്ക്കും എതിരായ എളമരം കരീമിന്റെ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് മുരളീധരന്റെ വിമർശനം.
മൈക്കിലൂടെ വീരവാദം വേണ്ടെന്നും കേരളം ഭരിക്കുന്നത് എളമരം കരീമിന്റെ പാർട്ടിയാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ആക്ഷേപങ്ങൾ ഉണ്ടങ്കിൽ കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘‘ഒളിംപ്യന്‍ പി.ടി.ഉഷയ്ക്കെതിരായ എളമരം കരീമിന്റെ പരാമർശം മോശം പ്രയോഗമാണ്. തീർത്തും തരംതാണ പ്രസ്താവനയാണ്. പി.ടി.ഉഷയെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തത് അഭിനന്ദനാർഹമാണ്.
പി.ടി.ഉഷ ഏതെങ്കിലും രാഷ്ടീയ പാർട്ടികളോടു കൂറു പുലർത്തുന്ന ആളല്ല. അതിനാൽ ആ നാമനിർദേശത്തിനെതിരെ വിമർശനം വേണ്ട’ – മുരളീധരൻ പറഞ്ഞു.
‘‘കെ.കെ.രമ എംഎൽഎയെക്കുറിച്ച് എളമരം കരീം പറഞ്ഞതും തെറ്റാണ്. ആർക്കും രാഷ്ട്രീയ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ട്.
സഹപ്രവർത്തകനെ കൊന്നതും പോരാഞ്ഞിട്ടാണ് അദ്ദേഹത്തിന്റെ ഭാര്യയെ എളമരം കരീം ഒറ്റുകാരിയുമാക്കിയത്.
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ സഖാവ് എന്ന് വിളിച്ച ടി.പി.ചന്ദ്രശേഖരനെ പിണറായി വിജയൻ കുലംകുത്തിയാക്കി’ – മുരളീധരൻ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക