അബുദാബി: പെരുന്നാൾ ദിനത്തിന്റെ ആദ്യ പുലരിയിൽ മലയാളി യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത് ആഘോഷമാക്കി യുഎഇ പ്രാദേശിക മാധ്യമങ്ങൾ.
കോവിഡ് മുന്നണി പോരാളിയും മെഡിയോർ ആശുപത്രി ഐസിയു നഴ്സുമായ ചെങ്ങന്നൂർ സ്വദേശി ഷെറിൻ മേരി ബാബുവാണ് രാത്രി കൃത്യം 12ന് ആദ്യ കുഞ്ഞിന് ജന്മം നൽകിയത്.
പെരുന്നാൾ സമ്മാനമായി പിറന്ന കുഞ്ഞിന് സെയ്റ മേരി റോണി എന്നു പേരിട്ടു. ഭാരം 2.860 കിലോഗ്രാം. പുണ്യ ദിനത്തിലെ ആദ്യ പുലരിയിൽ സെയ്റയുടെ വരവാണ് വാർത്തകളിൽ ഇടം നേടിയത്.
നവജാത ശിശുവിനെ സ്വീകരിക്കാനും സന്തോഷം പങ്കിടാനും സഹപ്രവർത്തകരും സുഹൃത്തുക്കളും കുടുംബത്തോടൊപ്പം എത്തിയിരുന്നു.
നിസ്വാർഥ സേവനം കൊണ്ട് രണ്ടു വർഷത്തിനിടെ ഏവരുടെയും കണ്ണിലുണ്ണിയായ ഷെറിൻ സങ്കീർണമായ കോവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധയായിരുന്നു.
ഐസിയുവിൽ ദീർഘകാല കോവിഡ് രോഗികളെ പരിചരിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ 2021 ജൂണിൽ സാരമായി ബാധിച്ച കോവിഡിനെ അതിജീവിച്ചാണ് തിരിച്ചെത്തിയത്.
ഷെറിന്റെ പ്രസവ വാർത്തയറിഞ്ഞ് അർധ രാത്രി തന്നെ മധുരവുമായി സഹപ്രവർത്തകരുടെ ഒഴുക്കായിരുന്നു. ധീര പോരാളിയായ ഷെറിൻ ഞങ്ങൾക്ക് കുടുംബാംഗത്തെ പോലെയാണെന്ന് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി കൺസൽറ്റന്റ് ഡോ. പ്രഫ. വാലിദ് എൽ-ഷെർബിനി പറഞ്ഞു.
വിലമതിക്കാനാകാത്ത സ്നേഹവും പരിചരണവും തന്ന സഹപ്രവർത്തകർ തനിക്കും കുഞ്ഞിനും രക്ഷകർത്താക്കൾ കൂടിയാണെന്ന് ഷെറിൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക