അഭിനയ ജീവിതത്തിലെ തന്റെ ഗുരുവായിരുന്നു പ്രതാപ് പോത്തനെന്ന് തെസ്നി ഖാൻ. ആദ്യം അഭിനയിച്ച സിനിമയുടെ സംവിധായകൻ വിട പറയുക എന്നത് ഏതൊരു അഭിനേതാവിനും വേദന നൽകുന്ന അനുഭവം തന്നെയാണെന്നും തെസ്നി ഖാൻ പറഞ്ഞു.
‘‘ഒരുപാട് ഒരുപാട് സങ്കടത്തിലാണ് ഈ ഒരു ദിവസം ഞാനുള്ളത്. മലയാള സിനിമയിലേക്കുള്ള എന്റെ അരങ്ങേറ്റത്തിന് കാരണമായ ചിത്രമാണ് ഡെയ്സി. 1988ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് പ്രതാപ് പോത്തൻ ആയിരുന്നു.
എന്റെ ആദ്യ സംവിധായകനാണ്. അഭിനയത്തിന്റെ ആദ്യപാഠങ്ങൾ എനിക്ക് പറഞ്ഞു തന്ന എന്റെ ഗുരുനാഥനാണ്. തോംസൺ ബാബുവും പ്രതാപ് പോത്തനുമാണ് എന്നെ ഡെയ്സിലേക്ക് തിരഞ്ഞെടുക്കുന്നത്. അങ്ങനെ ഞാൻ മലയാള സിനിമയുടെ ഭാഗമായി.
25 വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും സാറിനൊപ്പം ഒരു സിനിമ ചെയ്തു, അദ്ദേഹത്തിന്റെ മരുമകളായി. പിന്നെ എനിക്ക് അദ്ദേഹത്തെ കാണാൻ അവസരങ്ങൾ ഉണ്ടായിരുന്നില്ല.
നമ്മുടെ ആദ്യത്തെ സിനിമയുടെ സംവിധായകൻ നമ്മെ വിട്ടു പോവുക എന്നു പറയുന്നത് ഏതൊരാൾക്കും വേദന നൽകുന്ന അനുഭവം തന്നെയാണ്. അച്ഛനും അമ്മയ്ക്കും ഗുരുവിനും ഒപ്പം ആണ് നമ്മൾ നമ്മുടെ ആദ്യത്തെ സംവിധായകനെ കാണുന്നത്.
സിനിമ എന്താണെന്നും എങ്ങനെയാണ് അഭിനയിക്കേണ്ടത് നമുക്ക് പറഞ്ഞു തരുന്ന ആളാണ് ആദ്യ സംവിധായകൻ. എന്റെ ഗുരു തന്നെയാണ് അത്. ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു സങ്കടം തന്നെയാണ് എനിക്ക് ഇത്.
ഈ അവസരത്തിൽ ഞാൻ സാറിന്റെ ആത്മാവിന് നിത്യാഞ്ജലി നേരുകയാണ്. സ്വർഗത്തിലേക്ക് സാറിന്റെ ആത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.’’–തെസ്നി ഖാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക