ജീവിതത്തിൽ കണ്ടതിൽ വച്ച് ഏറ്റവും നിഷ്കളങ്കനായ വ്യക്തിയായിരുന്നു പ്രതാപ് പോത്തൻ എന്ന് ബാബു ആന്റണി. മനസ്സ് തുറന്നു ചിരിക്കുന്ന എപ്പോഴും പ്രസന്നമായ മുഖത്തോടെയിരിക്കുന്ന അദ്ദേഹം സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഏറെ ശ്രദ്ധിച്ചിരുന്നുവെന്നും ബാബു ആന്റണി പറയുന്നു.
ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന സൗഭാഗ്യമാണ് അദ്ദേഹത്തോടൊപ്പം ഇടുക്കി ഗോൾഡ് പോലെയുള്ള ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതെന്നും രണ്ടു ദിവസം മുൻപും തനിക്ക് മെസ്സേജ് ചെയ്ത അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗവാർത്ത ഞെട്ടിച്ചുവെന്നും ബാബു ആന്റണി മനോരമ ഓണ്ലൈനിനോട് പറഞ്ഞു.
‘‘അദ്ദേഹത്തെ ആദ്യം പരിചയപ്പെടുന്നത് ഭരതേട്ടന്റെ വീട്ടിൽ വച്ചാണ്. ഞങ്ങളെ രണ്ടുപേരെയും സിനിമയിലേക്ക് കൊണ്ട് വന്നത് ഭരതേട്ടനാണ്. ഞങ്ങൾ രണ്ടുപേരുടെയും ഗുരു ഭരതേട്ടനാണ്. അന്നുമുതൽ തന്നെ വലിയൊരു മാനസിക അടുപ്പം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു.
പ്രതാപ് പോത്തൻ സംവിധാനം ചെയ്ത നാഗാർജുന നായകനായ ‘ചൈതന്യ’ എന്ന തെലുങ്ക് പടത്തിൽ വില്ലനായി അദ്ദേഹം എന്നെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. അതിനു ശേഷം ഞങ്ങൾ കൂടുതൽ അടുത്തു. മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു.
ഇടുക്കി ഗോൾഡിൽ അഭിനയിക്കുമ്പോൾ ഒരുപാട് ദിവസങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. എന്റെ സ്വന്തം സഹോദരന്റെ കൂടെ അഭിനയിക്കുന്ന ഫീൽ ആയിരുന്നു എനിക്ക്. ആ സമയത്ത് ഒരുമിച്ച് ഒരുപാട് യാത്ര ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്തു.
അന്ന് ഒപ്പം അഭിനയിച്ച എല്ലാവരോടും തന്നെ നല്ലൊരു സൗഹൃദബന്ധമുണ്ടായിരുന്നു. എല്ലാവരുമായും സൗഹൃദത്തോടെ പെരുമാറുമെങ്കിലും വ്യക്തി ബന്ധങ്ങൾ വളരെ ശ്രദ്ധിച്ചേ തിരഞ്ഞെടുക്കാറുള്ളൂ. എല്ലായ്പ്പോഴും പ്രസന്നമായ മുഖത്തോടെയാണ് അദ്ദേഹത്തെ കണ്ടിരുന്നത്. എന്നെ ബോബ് എന്നായിരുന്നു വിളിച്ചിരുന്നത്.
എപ്പോഴും പൊട്ടിച്ചിരിക്കുന്ന, സത്യസന്ധമായി പെരുമാറുന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ ഞാൻ ഒരു മൂത്ത സഹോദരൻ ആയിട്ടാണ് കണക്കാക്കുന്നത്. അദ്ദേഹം അതേപോലെ ഒരനിയനെപ്പോലെയാണ് തിരിച്ച് എന്നോടും പെരുമാറിയിരുന്നു. പലപ്പോഴും പല ഉപദേശങ്ങളും അദ്ദേഹം എനിക്ക് തന്നിരുന്നു.
തമിഴിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങള് അദ്ദേഹം ചെയ്തിട്ടുണ്ട്. ഊട്ടിയിൽ പഠിച്ച് മലയാളം നേരെ സംസാരിക്കാനറിയാത്ത അദ്ദേഹം “തകര” എന്ന സിനിമയിലെ ആ കഥാപാത്രം ചെയ്തത് എല്ലാവർക്കും അദ്ഭുതമായിരുന്നു. ഒരു ജീൻസും ഷർട്ടുമിട്ട് കണ്ണടയും വച്ച് ‘ഹായ് ഹോയ്’ എന്നുപറഞ്ഞു വന്ന പയ്യനെ പിടിച്ചാണ് ഭരതേട്ടൻ തകരയാക്കിയത്.
അദ്ദേഹത്തിന്റെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത ആ കഥാപാത്രം പ്രതാപ് പോത്തൻ അനശ്വരമാക്കി. അതിൽ തന്നെ അദ്ദേഹത്തിന്റെ അഭിനയശേഷി നമുക്ക് മനസ്സിലാകും. വളരെ വ്യത്യസ്തമായ ശൈലിയുള്ള ബ്രില്യന്റ് ആക്ടർ ആയിരുന്നു പ്രതാപ്. ചാമരത്തിലും വളരെ വ്യത്യസ്തമായ വേഷമാണ് ചെയ്തത്.
ഈ അടുത്തിടെ കുറെ നല്ല പ്രോജക്ടുകൾ അദ്ദേഹം പ്ലാൻ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. കുറെ വിഷയങ്ങൾ എന്നോട് ചർച്ച ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പ് പോലും അദ്ദേഹം എനിക്ക് മെസ്സേജ് അയച്ചിരുന്നു.
അതുകൊണ്ട് തന്നെ ഈ മരണം എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. വളരെ പോസിറ്റീവ് എനർജി ഉള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം.
“ഹേ ബോബ്, വേർ ആർ യു” എന്നൊക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിക്കുന്ന അദ്ദേഹത്തെയാണ് ഞാൻ ഇപ്പോൾ ഓർമ്മിക്കുന്നത്. എപ്പോഴും നിറഞ്ഞ സന്തോഷത്തോടെ ഇരിക്കുന്ന ഒരു മനുഷ്യനാണ് അദ്ദേഹം. പെട്ടെന്നുള്ള പൊട്ടിച്ചിരിയാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത.
അത് കണ്ടു കഴിഞ്ഞാൽ തന്നെ അന്നത്തെ നമ്മുടെ വിഷമങ്ങൾ മുഴുവൻ മാറും. അദ്ദേഹത്തോടൊപ്പം ഇരിക്കുമ്പോൾ നമ്മുടെ ഏതു മൂടും പ്രസന്നമായി മാറും. ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അനുഭവമാണ് ഇടുക്കി ഗോൾഡ് പോലെയുള്ള പടങ്ങളിൽ അഭിനയിക്കുക എന്നുള്ളത്.
ആഹാരം വളരെ ആസ്വദിച്ചു കഴിക്കുന്ന ആളാണ് പ്രതാപ് പോത്തൻ. നിഷ്കളങ്കനായ ഒരാളെ ചൂണ്ടിക്കാണിക്കാൻ എന്നോട് പറഞ്ഞാൽ എനിക്ക് ഒരാളെ മാത്രമേ ചൂണ്ടിക്കാണിക്കാനുള്ളൂ, അത് പ്രതാപ്ജി ആണ്.
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നിഷ്കളങ്കനായ മനുഷ്യനാണ് അകാലത്തിൽ യാത്ര പറയാതെ പോകുന്നത്. രാവിലെ ഈ വാർത്ത കേട്ടപ്പോൾ തന്നെ ഞാൻ ഞെട്ടിപ്പോയി. അടുത്ത ഒരു സുഹൃത്തിനെയും മികച്ച നടനെയുമാണ് നഷ്ടമായിരിക്കുന്നത്.
ഇനിയാണ് അദ്ദേഹത്തിന്റെ സുവർണകാലം ഇനിയാണ് വരാൻ ഇരുന്നിരുന്നത് എന്നാണ് ഞാൻ കരുതിയിരുന്നത്. ഒരുപാട് പ്രോജക്ടുകൾ മനസ്സിൽ കാത്തുസൂക്ഷിച്ചതും ആരംഭിക്കുകയും ചെയ്ത ഒരു മനുഷ്യനാണ് ഇപ്പോൾ വിടവാങ്ങിയത്.
ഇത്രനാൾ ചെയ്തതിൽ നിന്നുള്ള ഊർജ്ജം ഉൾക്കൊണ്ടാണ് പുതിയ ചിത്രങ്ങൾ തുടങ്ങാൻ ഇരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കിയത്. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തന്നെ വലിയൊരു നഷ്ടം തന്നെയാണ്.’’– ബാബു ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക