‘ഇവനാണ് എന്റെ സോളമൻ’, എന്ന് എന്നെ ചൂണ്ടിക്കാട്ടി പ്രേക്ഷകരോടു പറഞ്ഞതിന് ആമുഖമായി ലാൽ ജോസ് സർ ഒന്നു രണ്ടു വരികൾ കൂടി എഴുതിയിരുന്നു.
പട്ടാളം മുതൽ ഇങ്ങോട്ട് തുടങ്ങിയ ഞങ്ങളുടെ ആത്മബന്ധത്തെക്കുറിച്ച്… എന്നിലെ നടനെക്കുറിച്ച് ! ‘‘പടിപടിയായി വളർന്നതിന്റെ കരുത്തുണ്ട് അവന്റെ പ്രതിഭയ്ക്ക് ’’ എന്ന് ലാൽ ജോസ് സർ പറയുമ്പോൾ എന്നെ സംബന്ധിച്ച് ആ വാക്കുകൾ അവാർഡിന് തുല്യമാണ്. ജീവിതത്തിലെ വലിയൊരു അംഗീകാരങ്ങളിൽ ഒന്ന്.
സാറിന്റെ ഒരുപാട് പടങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു ഞാൻ. ചെറിയ വേഷങ്ങൾ ചെയ്താണ് ഞാൻ തുടങ്ങിയത്. അതിൽനിന്നു വലിയ വേഷങ്ങൾ അദ്ദേഹം എനിക്കു തന്നു. ഇന്ന് സാറിന്റെ സിനിമയിൽ ഏറ്റവും പ്രധാനപ്പെട്ട വേഷം ചെയ്തു.
സോളമന്റെ തേനീച്ചകൾ എന്ന സിനിമയിലെ സോളമൻ എന്ന കഥാപാത്രം. സിനിമ എന്ന സ്വപ്നം മനസ്സിലിട്ടു കൊണ്ടുനടന്ന് എവിടെയും എത്താതെ നിൽക്കുന്ന സമയത്താണ് പട്ടാളം സിനിമയിലേക്ക് സർ എന്നെ തിരഞ്ഞെടുക്കുന്നത്.
ഞാനെന്ന നടനെ ക്യാമറയ്ക്കു മുന്നില് സംതൃപ്തിയോടെ ആദ്യമായി ഞാൻ കണ്ടത്, ഒരുപേക്ഷ ആ സിനിമയിലാകും. അന്ന് കൂടെ അഭിനയിച്ച ഇന്ദ്രൻ എന്നിലെ അഭിനയത്തോടുള്ള ആവേശം കണ്ടുപിടിച്ച് അതെന്നോടു തന്നെ പറഞ്ഞിട്ടുണ്ട്.
മറ്റേതു സിനിമയിൽ അഭിനയിച്ചതിനേക്കാളഉം പ്രശസ്തി എന്റെ നാട്ടിലും വീട്ടിലും ആ സിനിമ കൊണ്ട് ലഭിച്ചു. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും മുകളിലായിരുന്നു.
ആദ്യമായി എന്നെ പ്രശംസിച്ച സംവിധായകനും ലാൽ ജോസ് സാറാണ്. ‘നീ അഭിനയിക്കുന്ന രീതി സ്വാഭാവികമാെണന്നും അഭിനയം നല്ലതാണെന്നും’ പട്ടാളം സിനിമയുടെ സെറ്റിൽ വച്ച് എല്ലാവരുടെയും മുമ്പിൽ വച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. അത് വലിയൊരു സ്റ്റേറ്റ്മെന്റ് ആയിരുന്നു.
കാരണം അന്ന് ഇവരിൽ നിന്നൊക്കെ ഈയൊരു പിന്തുണ കിട്ടിയില്ലായിരുന്നെങ്കിൽ, നമ്മളൊക്കെ ചിലപ്പോൾ വഴിമാറിപ്പോയേനെ. സിനിമ നമുക്കും സ്വപ്നം കാണാം… അത് നമ്മുടേതും കൂടിയാണ് എന്നു ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ ഇതൊക്കെയായിരുന്നു.
എന്റെ ഗുരുക്കന്മാരുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഇന്ന് ഇവിടെ വരെ എത്തിയതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ ഗുരുക്കന്മാരിൽ പ്രധാനപ്പെട്ട ആളാണ് ലാൽ ജോസ് സർ. എന്റെ ജീവിതത്തിന്റെ ഭാഗ്യം എന്നൊക്കെ വിശേഷിപ്പിക്കാം.
ഞാനെന്ന നടന്റെ കരിയറിലെ വലിയ അടിത്തറയാണ് ലാൽ ജോസ് എന്ന സംവിധായകൻ. അദ്ദേഹത്തോടൊന്നും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
എന്റേതല്ലാത്ത കാരണങ്ങളാൽ സമൂഹമാധ്യമങ്ങളില് നിന്നൊക്കെ മാറി നില്ക്കുകയാണ് ഇപ്പോൾ. ചിലപ്പോൾ തിരിച്ചുവന്നേക്കാം. അതുവരെ, എന്റെ സിനിമയിലൂടെ ഞാൻ നിങ്ങളോട് സംസാരിക്കും സംവദിക്കും. ഗുരുക്കന്മാർ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്.
അവരോടെന്നും തീർത്താൽ തീരാത്ത കടപ്പാടും നന്ദിയുമുണ്ട്. അത് നിങ്ങളുമായും പങ്കുവയ്ക്കണം എന്ന് ആഗ്രഹിച്ചതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു മീഡിയത്തിലൂടെ ഞാൻ എത്തിയത്.
നിങ്ങളറിയാനും നിങ്ങളോട് പറയാനും ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പങ്കുവയ്ക്കാൻ ഞാൻ വീണ്ടും വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക