സൂരറൈ പോട്ര് എന്ന ചിത്രത്തിന് കിട്ടിയ ദേശീയ പുരസ്കാരങ്ങളിൽ നന്ദി പ്രകാശിപ്പിച്ച് സംവിധായിക സുധ കൊങ്കര.
അച്ഛന്റെ മരണത്തോടെയാണ് ഈ ചിത്രത്തിലേക്കുള്ള യാത്ര തുടങ്ങിയതെന്നും തന്റെ അച്ഛന്റെ അന്ത്യ നിമിഷങ്ങളാണ് ചിത്രത്തിലെ സൂര്യയുടെ അച്ഛന്റെ മരണനിമിഷങ്ങളായി കാണിച്ചതെന്നും സുധ കൊങ്കര പറഞ്ഞു.
സുധ കൊങ്കരയുടെ വാക്കുകൾ:
‘‘ഈ സിനിമയുടെ യാത്ര തുടങ്ങിയത് എന്റെ അച്ഛന്റെ മരണത്തോടെയാണ്. മരണശയ്യയിൽ കിടന്നുകൊണ്ട് വാതിലിൽ നിൽക്കുന്ന എന്നോട് അടുത്തേക്ക് വരാൻ ആംഗ്യം കാണിക്കുന്ന അച്ഛന്റെ അന്ത്യനിമിഷത്തെ രൂപമാണ് എന്റെ മനസ്സിൽ അവസാനമായി പതിഞ്ഞത്.
സൂരറൈ പോട്ര് എന്ന എന്റെ ചിത്രത്തിലെ ഒരു രംഗമായി ഞാൻ ആ നിമിഷം ഉൾപ്പെടുത്തി.
സിനിമാ പ്രവർത്തകർ എന്ന നിലയിൽ നമ്മളിൽ ഭൂരിഭാഗം പേരും ആത്യന്തികമായി നമ്മുടെ സിനിമകളിൽ നമ്മുടെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങൾ ചേർത്തുവയ്ക്കാൻ ആഗ്രഹിക്കുന്നവരാണെന്നാണ് എന്റെ വിശ്വാസം.
സൂരറൈ പോട്രുവിൽ ഞാൻ ഉൾപ്പെടുത്തിയ നമ്മുടെ ജീവിതത്തിൽ നിന്നുള്ള നിരവധി നിമിഷങ്ങൾക്ക് എന്റെ അച്ഛനോട് നന്ദിപറയുന്നു.
ദേശീയ പുരസ്കാരങ്ങൾ നേടിയ ഈ നിമിഷത്തിൽ എന്റെ സന്തോഷം കാണാൻ അച്ഛൻ ഇല്ലല്ലോ എന്നുള്ളതാണ് എന്റെ ദുഃഖം. എന്റെ ഗുരുവിന് നന്ദി. നിങ്ങൾ പഠിപ്പിച്ചതൊന്നുമില്ലെങ്കിൽ ഞാൻ ഒരു വലിയ പൂജ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക