കാട്ടാക്കട: വീട്ടിലേക്ക് നടന്നുപോയ സ്ത്രീയെ കാറിലെത്തിയ നാലംഗ അക്രമി സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് 35 പവൻ ആഭരണം കവർന്ന് കിലോമീറ്ററുകൾക്ക് അകലെ വഴിയിൽ ഉപേക്ഷിച്ചു.
നരുവാമൂട് ഇടയ്ക്കാട് കളത്തറക്കോണം ഭാനുമതി മന്ദിരത്തിൽ പത്മ കുമാരി(55) യാണ് ആക്രമിക്കപ്പെട്ടത്. വൈകിട്ട് 5 മണിയോടെ നരുവാമൂട് ഇടയ്ക്കോട് പഴഞ്ഞി നടയിൽ നിന്നു തട്ടിക്കൊണ്ടുപോയി കാട്ടാക്കട പൂവച്ചൽ കാപ്പികാട് ഉപേക്ഷിച്ചത്. പണമടങ്ങിയ പഴ്സും തട്ടിയെടുത്തു. മർദ്ദനത്തിൽ പത്മകുമാരിയുടെ പല്ല് പോയി.
ചെറിയ തോതിൽ റിയൽ എസ്റ്റേറ്റ് ബിസനസ്സും വീട് വാടകയ്ക്ക് എടുത്ത് നൽകലുമാണ് അവിവാഹിതയായ പത്മകുമാരിയുടെ ജോലി. പ്രാവച്ചമ്പലത്തിനടുത്ത് വാടക വീട് നോക്കി പോയശേഷം മടങ്ങുമ്പൊഴാണ് സംഘം ഇവരെ തട്ടികൊണ്ടു പോയത്.
രണ്ടുപേർ തമിഴ് സംസാരിക്കുന്നവരാണെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. പൂവച്ചൽ കാപ്പിക്കാട് ക്ഷീര സംഘത്തിന് സമീപം വിൽപനക്കായി തിരിച്ച പ്ലോട്ടിൽ ഒരുമണിക്കൂറിനു ശേഷം ഇവരെ ഉപേക്ഷിക്കുകയായിരുന്നു. ആറരയോടെ അവശനിലയിൽ പത്മകുമാരിയെ നാട്ടുകാർ കണ്ടെത്തിയതോടെയാണ് അക്രമവിവരം അറിഞ്ഞത്.
പഴഞ്ഞിനട പാലത്തിനു സമീപത്തു നിന്ന് ബലമായി കാറിൽ പിടിച്ചു കയറ്റി സ്വർണ്ണാഭരണങ്ങൾ ഊരി നൽകാൻ ആവശ്യപ്പെട്ടു.തയാറാകാതെ വന്നതോടെ മുഖത്തടിച്ചു. ഒരു പല്ല് പോയി. കട്ടർ ഉപയോഗിച്ച് മാലയും മോതിരങ്ങളും മുറിച്ചെടുത്തു.
മൊബൈൽ ഫോൺ വഴിയിൽ കളഞ്ഞു. ഒരുകമ്മൽ മാത്രം മുറിച്ചെടുത്തില്ല. കാട്ടാക്കട പൊലീസെത്തി പത്മകുമാരിയെ കാട്ടാക്കട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. നരുവാമൂട് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
സിസിടിവി പൊലീസ് പരിശോധിക്കുന്നു.ദേഹമാസകലം ആഭരണം അണിഞ്ഞ് റോഡിൽ നടക്കാറുള്ള ഇടയ്ക്കോട് കളത്രക്കോണം ഭുവനേശ്വരി മന്ദിരത്തിൽ പത്മകുമാരിക്ക് പൊലീസ് പലതവണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
മുമ്പ് ഇത്തരത്തിൽ അഞ്ചുപവൻ നഷ്ടപ്പെട്ടിട്ടുള്ളതാണ്. 10 വർഷം മുൻപ് ഇതുപോലെ ഇവരെ തട്ടിക്കൊണ്ടുപോയതിന് നേമം പൊലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക