പാപ്പൻ ജനങ്ങൾ കാത്തിരുന്ന സുരേഷ്ഗോപി ചിത്രമെന്ന് ടിനി ടോം. സംവിധായകരുടെ സംവിധായകനായ ജോഷിയുടെ ഒരു ചിത്രത്തിൽ അഭിനയിക്കുക എന്ന സ്വപ്നം ഈ ചിത്രത്തിലൂടെ യാഥാർഥ്യമായി.
തന്റെ വിജയങ്ങളിൽ അസൂയ പൂണ്ടവരുടെ ജല്പനമാണ് ട്രോൾ വിഡിയോകൾ ഉണ്ടാക്കി അപമാനിക്കുന്നരെക്കുറിച്ച് പറയാനുള്ളത്. മിമിക്രി തന്നെ ജീവിത വിജയത്തിലേക്ക് നയിച്ച കലയാണ്, അതിലൂടെയാണ് ജീവിതം കെട്ടിപ്പടുത്തതെന്നും വിമർശനങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ടിനി ടോം പറയുന്നു.
പാപ്പൻ ജനങ്ങൾ സ്വീകരിച്ചതിൽ വളരെ സന്തോഷമുണ്ട്. മലയാളികൾക്ക് അഭിമാനിക്കാൻ കഴിയുന്ന ചിത്രമാണ്. ഒരുപാട് പ്രൊമോഷൻ ഒന്നും ഇല്ലാതെ വായ്മൊഴി കൊണ്ട് ആളുകൾ പടം കാണാൻ കയറുകയാണ്.
അതാണ് അന്തിമ വിജയം എന്ന് പറയുന്നത്. സുരേഷ്ഗോപിയോടുള്ള ജനങ്ങളുടെ ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണിത്.
സുരേഷ് ഗോപി എന്ന താരത്തിന്റെ നല്ലൊരു സിനിമയ്ക്ക് വേണ്ടി ജനങ്ങൾ കാത്തിരിക്കുകയായിരുന്നു. അതാണ് തിയറ്ററിലേക്കുള്ള ജനപ്രവാഹം കണ്ടിട്ട് പറയാൻ തോന്നുന്നത്.
‘‘എടാ ജോഷി സാറിന്റെ ഒരു പടത്തിൽ അഭിനയിച്ചാൽ നീ പൂർണനാകൂ’’ എന്ന് എന്നോട് പണ്ട് സുരേഷേട്ടൻ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ റുപ്പി ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ ജോഷി സാറിനെ വീട്ടിൽ പോയ് കണ്ടിരുന്നു.
ഉടനെ തന്നെ അദ്ദേഹം എന്നെ റൺ ബേബി റൺ എന്ന ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തു. പക്ഷേ ആ സമയത്ത് ഞാൻ വേറൊരു പടത്തിന്റെ തിരക്കിലായതിനാൽ ജോഷി സാറിന്റെ പടം ചെയ്യാൻ പറ്റിയില്ല.
അതൊരു വലിയ സങ്കടമായിരുന്നു. അദ്ദേഹം എന്നെ കണ്ടെത്തിക്കഴിഞ്ഞു എന്ന് എനിക്കറിയാമായിരുന്നു. പിന്നീട് പാപ്പൻ എന്ന സിനിമയ്ക്ക് വേണ്ടി നിർമാതാവ് വിളിച്ചപ്പോൾ എല്ലാ തിരക്കുകളും മാറ്റിവച്ച് ഞാൻ നിന്നു.
ആർജെ ഷാൻ ആണ് കഥാപാത്രത്തെപ്പറ്റി പറയാൻ വിളിച്ചത്. ഞാൻ ചെയ്ത പൊലീസ് വേഷങ്ങളേക്കാൾ വ്യത്യസ്തനായ ഒരു പൊലീസാണ് പാപ്പാനിലേത്. സ്നേഹവും അലിവും സെന്റിമെൻറ്സും ഉള്ള പൊലീസുകാരൻ.
നന്നായി പെർഫോം ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രമായിരുന്നു പാപ്പാനിലെ എസ് ഐ സോമൻ. ആ സിനിമയിൽ ചെറിയ ഒരു നർമ്മം എങ്കിലും ഉള്ളത് എന്റെ കഥാപാത്രത്തിനാണ്.
ഡയറക്ടേഴ്സ് ഡയറക്ടർ ആയ ജോഷി സാറിന്റെ സിനിമയിൽ ഒരു ചെറിയ കഥാപാത്രം എങ്കിലും ചെയ്യാൻ എല്ലാവരും കൊതിക്കുന്നതാണ്. എല്ലാവരും ആ കഥാപാത്രത്തെ സ്വീകരിക്കുന്നതിൽ വലിയ സന്തോഷമുണ്ട്.
സിനിമയെക്കുറിച്ചും എന്റെ കഥാപാത്രത്തെക്കുറിച്ചും നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. നല്ല സിനിമ കാണുമ്പോൾ സുഹൃത്തുക്കൾ വിളിക്കാറുണ്ട്. അപ്പോഴാണ് ഓ ഇവരൊക്കെ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടല്ലോ എന്ന് ഓർക്കുന്നത്. ഈ വർഷത്തെ ഏറ്റവും നല്ല സിനിമയായി പാപ്പൻ മാറും എന്നത് ഉറപ്പാണ് അത് അഭിമാനിക്കാനുള്ള കാര്യമാണ്.
എന്റെ മിമിക്രി എടുത്ത് ട്രോൾ ഉണ്ടാക്കി എന്നെ താറടിക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. ഒന്നുമാകാൻ സാധിക്കാത്ത ആളുകളുടെ രോദനമാണ് ഈ കാണുന്നത്. മിമിക്രി എന്നെ ഞാൻ ആക്കിയ കലയാണ്. മിമിക്രിയിലൂടെയാണ് ഞാൻ വന്നത്, ലോകം മുഴുവൻ സഞ്ചരിച്ചിട്ടുള്ളത് മിമിക്രിയും കൊണ്ടാണ്.
മിമിക്രിയിലൂടെ ഒരുപാട് സമ്പാദിക്കുകയും ചെയ്തു. ഇപ്പോഴും മലയാളികൾ എന്നെ വിദേശത്തേക്ക് പ്രോഗ്രാമിന് വിളിക്കുന്നുണ്ട്. ഇനിയും ഉടനെ തന്നെ അമേരിക്കയിലും കാനഡയിലുമൊക്കെ പോകുന്നുണ്ട്. അതിനൊക്കെ ക്ഷണിക്കുന്നത് ലോക മലയാളികളാണ്. അങ്ങനെ നോക്കുമ്പോൾ ആ മേഖലയിൽ ഞാൻ ഒരു സക്സസ് ആണ്.
സലിം കുമാറും ഞാനും ഒരുമിച്ചു ചെയ്ത ഒരു ട്രോൾ ഞാൻ ചെയ്തതാണ്. അതാണ് ജനങ്ങൾ ഏറ്റെടുത്തത്. ഇപ്പോൾ എനിക്കെതിരെയും അതുമായി ബന്ധപ്പെട്ട് ട്രോള് വരുന്നുണ്ട്.
ഒരാൾക്ക് കൂടുതൽ പ്രാധാന്യം വരുമ്പോഴാണ് അയാളെ ഇകഴ്ത്താനും ആളുണ്ടാകുന്നത്. മരക്കാർ എന്ന സിനിമ ഇറങ്ങിയപ്പോൾ ലാലേട്ടനെ വരെ പരിഹസിച്ചവർ ഉണ്ട്. മാങ്ങ ഉള്ള മാവിലല്ലേ കല്ലെറിയേണ്ട കാര്യമുള്ളൂ.
അതുപോലെ ഒരു കഴിവും പ്രശസ്തിയുമില്ലാത്ത ഒരാളെക്കുറിച്ചു ട്രോള് ഇറക്കിയാൽ വ്യൂസ് കിട്ടില്ല. ഒരു കലാകാരൻ നശിച്ചു കാണണം എന്ന് കാണുന്നവരാണ് കൂടുതൽ ആളുകൾക്കും ഇഷ്ടം. അല്ലെങ്കിൽ മരിച്ചു കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക