കൊല്ലം: വാളത്തുങ്കലിൽ യുവാവിന് ക്രൂരമർദനം. പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനെ (19) ഒരു സംഘം ആളുകൾ മർദിക്കുകയായിരുന്നു. നീലകണ്ഠന്റെ കൈവശം ഉണ്ടായിരുന്ന പായ്ക്കറ്റിൽനിന്ന് ചിപ്സ് തരുമോ എന്ന് ചോദിക്കുകയും ഇല്ലെന്നു പറഞ്ഞപ്പോൾ സംഘം ചേർന്ന് മർദിക്കുകയുമായിരുന്നു എന്നാണ് വിവരം.
ചതുപ്പുള്ള ഭാഗത്ത് തെങ്ങിനോട് ചേർത്ത് നിർത്തി ക്രൂരമായി മർദിച്ചു. ഒരാൾ ചാടിവീണു അടിക്കുന്നതും ചവിട്ടുന്നതായും ദൃശ്യങ്ങളിൽ കാണാം. ലഹരിയിലായിരുന്ന എട്ടു പേരാണ് നീലകണ്ഠനെ മർദിച്ചതെന്നാണ് വിവരം. സുഹൃത്തായ അനന്തുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു നീലകണ്ഠൻ.
നീലകണ്ഠനെ തിരക്കിയെത്തിയ അനന്തുവാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. ശരീരമാസകലം പരുക്കേറ്റ നീലകണ്ഠൻ ആശുപത്രിയിൽ ചികിത്സ തേടി.
നീലകണ്ഠനെ അടിക്കുന്നത് തടയാൻ ശ്രമിച്ച അനന്തുവിനും പരുക്കേറ്റു. യുവാക്കളുടെ പരാതിയിൽ കേസെടുത്ത ഇരവിപുരം പൊലീസ് അക്രമികൾക്കായി അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക