ആദിവാസി ജനതയുടെ അന്താരാഷ്ട ദിനാചരണം ഇന്ന് തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പുരസ്കാര ജേതാവായ ഗായിക നഞ്ചിയമ്മയെ ആദരിക്കും. മുഖ്യമന്ത്രി തന്നെയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നതും. മന്ത്രി കെ രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും.
നാടൻ പാട്ട്, മറയൂർ ജഗദീഷും സംഘവും അവതരിപ്പിക്കുന്ന മലപ്പുലയാട്ടം തുടങ്ങിയ കലാപരിപാടികളും ഉതോടൊപ്പം അരങ്ങേറും. പട്ടിക വർഗ വികസന വകുപ്പിന്റെ വിവിധ പദ്ധതികൾ മന്ത്രിമാരായ വി. ശിവൻ കുട്ടി, ആന്റണി രാജു , ജി. ആർ അനിൽ എന്നിവർ നിർവഹിക്കും.
അവാർഡ് കിട്ടിയതിൽ സച്ചി സാറിനാണ് നന്ദി പറയേണ്ടതെന്നാണ് നഞ്ചിയമ്മ പ്രതികരിച്ചത്. അദ്ദേഹം കാരണമാണ് ഞാൻ ഇതുവരെ എത്തിയത്. പല ജോലികൾ ചെയ്ത് കഷ്ടപ്പെടുന്ന സമയത്താണ് സച്ചി സാർ എന്നെ കണ്ടതും സിനിമയിലേക്ക് ക്ഷണിച്ചതും. അദേഹത്തിനെ ജീവിതത്തിൽ മറക്കില്ല. ദേശീയ അവാർഡ് ലഭിച്ചതിൽ സന്തോഷമെന്നും നഞ്ചിയമ്മ പറഞ്ഞു.
‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’എന്ന ഗാനം ആലപിച്ചതിനാണ് ദേശീയ പുരസ്കാരം ലഭിച്ചത്. 2020 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്കാരം നഞ്ചിയമ്മ നേടിയിരുന്നു. അയ്യപ്പനും കോശിയും സിനിമ തിയേറ്ററുകളിൽ പ്രദർശനത്തിന് മുമ്പേ തന്നെ ടൈറ്റിൽ ഗാനവും ഗായികയായ നഞ്ചിയമ്മയും ജനശ്രദ്ധ നേടിയിരുന്നു. ആദിവാസി സമൂഹത്തിലെ ഇരുള സമുദായത്തിൽ നിന്നുള്ള നഞ്ചിയമ്മ കുടുംബത്തോടൊപ്പം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നക്കുപതി പിരിവ് ഊരിൽ ആണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക