ന്നാ താൻ കേസ് കൊട്’ സിനിമയിൽ തനി കാസർകോടൻ ഭാഷയിൽ പ്രേക്ഷകരെ ചിരിപ്പിച്ച് കുഞ്ചാക്കോ ബോബന്റെ നായക കഥാപാത്രത്തിനൊപ്പം കയ്യടി നേടിയതിന്റെ ‘ഞെട്ടലിലാണ്’ ചെറുവത്തൂർ സ്വദേശിയായ കുഞ്ഞിക്കൃഷ്ണൻ മാഷ്.
സിനിമയിലെ മജിസ്ട്രേറ്റ് ജീവിതത്തിൽ അധ്യാപകനാണ്. മാഷ് മാത്രമല്ല പടന്ന പഞ്ചായത്തിലെ 9ാം വാർഡിലെ നാട്ടുകാരുടെ പ്രിയപ്പെട്ട പഞ്ചായത്ത് അംഗം കൂടിയാണു കുഞ്ഞിക്കൃഷ്ണൻ. ജീവിതത്തിലും സരസനും ജനകീയനുമാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ഹിന്ദി മാഷ്.
ഞാൻ കോടതിയിൽ ഇതു വരെ കയറിയിട്ടില്ല. സിനിമയിലേക്കു റോൾ ഉറപ്പായിക്കഴിഞ്ഞ് സംവിധായകൻ രതീഷ് ഉൾപ്പെടെ പറഞ്ഞിരുന്നു കോടതിയിൽ പോയി അവിടത്തെ കാര്യങ്ങൾ ഒക്കെ കണ്ടു പഠിക്കണമെന്ന്. എന്നാൽ ഞാൻ പോയില്ല.
ആദ്യമായി കോടതിയിൽ കയറുന്നത് സിനിമയിൽ ജഡ്ജിയായിത്തന്നെയാണ്. മുൻപ് നാടകങ്ങളിലും കോടതി വേഷങ്ങൾ ചെയ്തിട്ടില്ല. സിനിമകളിൽ ഇടയ്ക്കു കാണുന്ന കോടതി രംഗങ്ങളല്ലാതെ വേറൊന്നും കണ്ടിട്ടില്ല.
ഷൂട്ടിനു മുൻപ് എല്ലാവരും ഒന്നിച്ചിരിക്കും. ചെയ്യാൻ പോകുന്ന കാര്യങ്ങൾ പറയും. പെരുമാറേണ്ടത് എങ്ങനെയെന്നു പറയും. കഥാപാത്രത്തിന്റെ കാര്യത്തിൽ വലിയ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. അതിനാൽ സമ്മർദം കുറവായിരുന്നു. ഭാഷ കാസർകോടൻ രീതിയിലായതു വലിയ സഹായമായി.
സംവിധായകൻ വലിയ റിസ്കാണ് എടുത്തത്. എന്നിൽ വലിയ വിശ്വാസമർപ്പിച്ചു. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. കോടതി രംഗങ്ങളിലെ തമാശകൾ ഷൂട്ടിനിടെ വളരെ ആസ്വദിച്ചാണു ചെയ്തത്. സിനിമയിൽ എസ്ഐ ആയി വേഷമിട്ട കുഞ്ഞിക്കൃഷ്ണ പണിക്കർ ശരിക്കും തെയ്യം കലാകാരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക