മുംബൈ: ഹരാരെയിൽ സിംബാബ്വെക്കെതിരായ രണ്ടാം ഏകദിനത്തിൽ ബാറ്റിങ്ങിൽ ആറാം സ്ഥാനത്തിറങ്ങിയിട്ടും മത്സരത്തിൽ ഇന്ത്യൻ ടോപ് സ്കോറർ ആയ സഞ്ജു സാംസണെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
അവിസ്മരണീയമായ പ്രകടനത്തിന് സഞ്ജുവിന് ഒരുപാട് കയ്യടികൾ കൊടുക്കുന്നുവെന്ന് ആകാശ് ചോപ്ര പറയുന്നു. മറ്റു താരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ സഞ്ജുവിനു തുടർച്ചയായ അവസരങ്ങൾ നന്നേ കുറവാണ്.
ഇത്തരം അനുഭവങ്ങൾ ജീവിതത്തിന്റെ ഭാഗമായി കാണണമെന്നും കിട്ടുന്ന അവസരങ്ങൾ നന്നായി ഉപയോഗിക്കാൻ അദ്ദേഹത്തിന് അറിയാമെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.
ട്രാഫിക് ബ്ലോക് ഉണ്ടായാൽ അടുത്ത ലൈനിൽ തന്നെ തുടരാൻ ശ്രമിക്കുകയാണ് വേണ്ടത്. കാത്ത് കാത്ത് അവസരം കിട്ടുമ്പോൾ ഫലപ്രദമായി തന്നെ ഉപയോഗിക്കുക.
അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നത് ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ആകാശ് ചോപ്ര പറയുന്നു. സഞ്ജുവിന് അവസരങ്ങൾ കുറയുന്നത് രണ്ട് തരത്തിൽ നമുക്ക് കാണാൻ കഴിയും.
അവസരങ്ങൾ വേണ്ടവിധം വിനിയോഗിക്കാത്തതിനാലാണ് അദ്ദേഹത്തെ പരിഗണിക്കാത്തത്. എന്നാൽ തുടർച്ചയായി അവസരങ്ങൾ നൽകുന്നുവെന്ന് ഉറപ്പിക്കലാണ് പ്രധാനപ്പെട്ട കാര്യം.
അപ്പോൾ മാത്രമേ ലഭിക്കുന്ന അവസരങ്ങൾ അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചോയെന്ന് നമുക്ക് അറിയാൻ കഴിയൂ. തുടർച്ചയായ അവസരങ്ങൾ സഞ്ജുവിന് ലഭിച്ചാൽ എന്തെല്ലാം ചെയ്യാൻ സാധിക്കും എന്നതിനെ കുറിച്ച് ധാരണയുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു.
3 ഉജ്വല ക്യാച്ചുകളും ഒരു റണ്ണൗട്ടുമായി ആദ്യം വിക്കറ്റ് കീപ്പിങ്ങിൽ തിളങ്ങിയ സഞ്ജു 39 പന്തിൽ പുറത്താകാതെ നേടിയ 43 റൺസുമായി ബാറ്റിങ്ങിൽ ഇന്ത്യൻ ടോപ് സ്കോററുമായി.
രാജ്യാന്തര കരിയറിലെ ആദ്യ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും ഇന്നലെ സഞ്ജുവിനെ തേടിയെത്തി. ബാറ്റിങ്ങിൽ സഞ്ജു ഇന്ത്യൻ ടോപ് സ്കോററാകുന്നതും ഇതാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക