ദുബായ്: ശക്തനായി അഭിനയിക്കുന്നതു ദുർബലനെന്നു സമ്മതിക്കുന്നതിനെക്കാൾ മോശമാണെന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി.
ഫോം നഷ്ടമായ നേരത്തു താൻ അനുഭവിച്ച മാനസിക സമ്മർദത്തെക്കുറിച്ച് സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ തുറന്നു പറയുകയായിരുന്നു കോലി.
ഏഷ്യാകപ്പിനു മുൻപു ക്രിക്കറ്റിൽ നിന്നു മാറി നിന്ന സമയത്ത് ഒരു മാസത്തേക്കു താൻ ബാറ്റിൽ തൊട്ടിട്ടു പോലുമില്ലെന്നും കോലി പറഞ്ഞു.
മാനസികമായി വളരെ കരുത്തനായാണ് സ്വയം കാണുന്നത്. എന്നാൽ എല്ലാവർക്കും ഒരു പരിധിയുണ്ടെന്നും കോലി അഭിമുഖത്തിൽ പറയുന്നു. ആ പരിധി തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സാധിച്ചില്ലെങ്കിൽ ആരോഗ്യകരമായി മുന്നോട്ടു പോകാനാകില്ല.
ക്രിക്കറ്റിൽ നിന്നു വിട്ടു നിന്ന ഒരു മാസം ഒരുപാടു കാര്യങ്ങൾ പഠിച്ചു. ക്രിക്കറ്റിൽ നിന്നുള്ള ഇടവേള സ്വയം തിരിച്ചറിയുന്നതിനും കൂടുതൽ ആവേശത്തോടെ മടങ്ങിയെത്തിയതിനും സഹായകമായെന്നും കോലി പറയുന്നു.
പ്രഫഷനേക്കാൾ വലുതായി ജീവിതത്തിൽ ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. മനസ്സ് അനുവദിക്കാത്ത കാര്യങ്ങളിൽ നോ പറയാനും അവിടെ നിന്നു പോകാനും സാധിക്കണമന്നും കോലി പറഞ്ഞു.
തന്റെ 100–ാം രാജ്യാന്തര ട്വന്റി20 മത്സരം പാക്കിസ്ഥാന് എതിരെ കളിക്കാൻ പോകുന്നതിനു മുൻപായാണു കോലിയുടെ മനസ്സു തുറന്നുള്ള അഭിമുഖം പുറത്തു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക