മുംബൈ: കോടികൾ വിലയുള്ള ഏക്കറുകണക്കിനു സ്ഥലം സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മയും.
മുംബൈ നഗരത്തിനു സമീപം അലിബാഗില്‍ എട്ട് ഏക്കറാണ് കോലിയും അനുഷ്കയും വാങ്ങിയത്. 19.24 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിറാദ് എന്ന ഗ്രാമത്തിലെ സ്ഥലമാണ് കോലിയും അനുഷ്കയും വാങ്ങിയത്. ഇവിടെ ഫാം ഹൗസ് പണിയാനാണ് പദ്ധതിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ മേൽനോട്ടത്തിലാണ് ഇടപാടുകള്‍ നടന്നത്. വിരാട് കോലി യുഎഇയിലായതിനാൽ താരത്തിന്റെ സഹോദരൻ വികാസ് നേരിട്ടെത്തിയാണ് ഇടപാടുകൾ പൂർത്തിയാക്കിയത്. 3.35 കോടി രൂപ നികുതിയായി അടച്ചതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
മുംബൈയ്ക്കു സമീപമുള്ള അലിബാഗ് ബിസിനസുകാരുടേയും ക്രിക്കറ്റ്, സിനിമാ താരങ്ങളുടേയും ഇഷ്ട കേന്ദ്രമാണ്. നിരവധി പ്രമുഖർ ഇവിടെ സ്ഥലം വാങ്ങിക്കൂട്ടുകയാണെന്നാണു ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ.
ഏഷ്യാ കപ്പിൽ മികച്ച ഫോമിലാണ് വിരാട് കോലി ഇന്ത്യയ്ക്കായി കളിക്കുന്നത്. ഹോങ്കോങ്ങിനെതിരെ താരം അർധസെഞ്ചറി (59) നേടിയിരുന്നു. പാക്കിസ്ഥാനെതിരെ 35 റൺസെടുത്തു.
ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെ ക്രിക്കറ്റിൽനിന്ന് വിട്ടുനിന്ന കോലി വലിയ ഇടവേളയ്ക്കു ശേഷമാണ് ഏഷ്യാ കപ്പ് കളിക്കാനെത്തിയത്. അവധിക്കാലം യുകെയിലാണ് കോലി ചെലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക