തന്റെ ഓണം ഓര്‍മ്മകളെക്കുറിച്ചും ഓണക്കാലത്തെ കുറിച്ചുമുള്ള വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ് പ്രിയ ഗായകന് ജി വേണുഗോപാല്‍
ഗ്രാമീണമായ അന്തരീക്ഷം നിറഞ്ഞ തിരുവനന്തപുരത്തെ ഒരു കൂട്ടുകുടുംബത്തിലാണു തന്റെ കുട്ടിക്കാലമെന്ന് അദ്ദേഹം പറയുന്നു. ഓണത്തെ ഒരു രാഗമായി സങ്കൽപിക്കുകയാണെങ്കിൽ ഞാൻ തിരഞ്ഞെടുക്കുക ഷഹാന രാഗമാണെന്നും ഗായകന് കൂട്ടിച്ചേര്‍ക്കുന്നു.
തന്റെ ഓണാനുഭവങ്ങള്‍ ഗായകന് പറയുന്നത് ഇങ്ങനെ.
ഗ്രാമീണമായ അന്തരീക്ഷം നിറഞ്ഞ തിരുവനന്തപുരത്തെ ഒരു കൂട്ടുകുടുംബത്തിലാണു കുട്ടിക്കാലം. ഓണം അമ്മയുടെ സഹോദരിമാരുടെ കുട്ടികളും ഒക്കെ ചേർന്നുള്ള സന്തോഷക്കാലം.
ഒൻപതു ദിവസവും പൂക്കളമിടുമായിരുന്നു. അടുത്ത വീട്ടിലെ തൊഴുത്തിൽനിന്നു ചാണകം കിട്ടും കളം മെഴുകാൻ. തൊടിയിലെ പൂക്കൾ പോരാതെ വരുമ്പോൾ അടുത്ത വീടുകളിൽ നിന്നും അന്നു വല്യമ്മമാർ ജോലി ചെയ്തിരുന്ന ആകാശവാണിയുടെ വിശാലമായ തൊടിയിൽനിന്നും പൂക്കൾ പറിക്കുമായിരുന്നു.
ഒൻപതാം ദിവസം മണ്ണിൽ തീർത്ത തൃക്കാക്കരയപ്പനെ ‘ആർപ്പോ ഇർറോ…’ വിളികളോടെ പടിക്കൽനിന്നു പൂക്കളത്തിന്റെ നടുക്കു പ്രതിഷ്ഠിക്കും.
ആകാശവാണിയുടെ ലളിതഗാന പരിപാടി കേൾക്കാൻ പോകുമായിരുന്നു. വീട്ടുകാരോടൊപ്പം ഒരു സിനിമയ്ക്കും. മണങ്ങളുടെ ഉത്സവം കൂടിയായിരുന്നു ഓണം.
പുതുവസ്ത്രങ്ങളുടെ കോടിമണം. അതു തയ്ച്ചു കിട്ടുന്നതു വരെയൊരു പ്രതീക്ഷ. അടുക്കളയിൽ വറുക്കുന്ന ഉപ്പേരി, മറ്റു ഭക്ഷണങ്ങളുടെ മണം.
ഓണവിഭവങ്ങളിൽ മാമ്പഴപ്പുളിശ്ശേരിയും കാളനും ചക്കപ്രഥമനും അവിയലുമാണേറെയിഷ്ടം. പാടിയ ഓണപ്പാട്ടുകളിൽ ഏറെയിഷ്ടം തോന്നുന്ന ഒന്ന് ‘പൂക്കളം’ എന്ന ഓണം ആൽബത്തിൽ ഞാൻ പാടിയ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി രചിച്ച്, ജയവിജയ സംഗീതം നൽകിയ ‘ശ്രീരാഗാർദ്രം…’ എന്ന പാട്ടാണ്.
ഓണത്തെ ഒരു രാഗമായി സങ്കൽപിക്കുകയാണെങ്കിൽ ഞാൻ തിരഞ്ഞെടുക്കുക ഷഹാന രാഗമാണ്.- ജി വേണുഗോപാല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക