പത്തൊൻപതാം നൂറ്റാണ്ടിന്റെ വിജയത്തില് മനസ്സുതുറന്ന് സംവിധായകന് വിനയന്. കഴിവുള്ള ഒരു ചെറുപ്പക്കാരനെ ഒരു ആക്ഷൻ ഹീറോയായി അവതരിപ്പിച്ച് അയാൾ വിജയിച്ചു എന്ന് കേൾക്കുന്നതാണ് സന്തോഷമെന്ന് അദ്ദേഹം പറയുന്നു.
ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോഥാന നായകന്റെ കഥ മലയാളികൾ സ്വീകരിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്നും വിനയൻ പറഞ്ഞു
വളരെ റിസ്ക് എടുത്ത് ഒരുപാട് അധ്വാനം ചെയ്തു എടുത്ത ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ആ കാലഘട്ടത്തിലെ അതി തീക്ഷ്ണമായ ഒരു പ്രമേയമാണ് നമ്മൾ അവതരിപ്പിച്ചത്.
തിരക്കഥ കൊണ്ട് തിരക്കുള്ള താരങ്ങൾക്ക് പിന്നാലെ പോയിട്ട് ഡേറ്റ് ഇല്ല എന്ന് കേൾക്കാൻ താല്പര്യമില്ലാത്തതുകൊണ്ടാണ് സിജു വിത്സനെപ്പോലെ കഴിവുള്ള ഒരു യുവതാരത്തെ നായകനാക്കാൻ തീരുമാനിച്ചത്.
ചരിത്രകാരന്മാർ അധികം ശ്രദ്ധകൊടുക്കാതെ പോയ ഒരു നവോത്ഥാന നായകനാണ് ആറാട്ടുപുഴ വേലായുധ പണിക്കർ അദ്ദേഹത്തിന്റെ കഥ സിനിമയാക്കിയപ്പോൾ അത് പ്രേക്ഷകർ സ്വീകരിച്ചതിൽ അങ്ങേയറ്റത്തെ സന്തോഷമാണ്.
ഈ സിനിമ വർഷങ്ങളായി കൊണ്ടുനടന്ന എന്റെ ഒരു സ്വപ്നമായിരുന്നു. ഗോകുലം ഗോപാലൻ എന്ന നിർമാതാവ് ഇത് ചെയ്യാൻ തയാറായതിൽ നന്ദിയും സ്നേഹവുമുണ്ട്.
സാധാരണക്കാരായ ജനങ്ങൾ പടം കണ്ടിട്ട് വിളിച്ചു പറഞ്ഞത് അന്യസംസ്ഥാനത്ത് എടുത്ത ബ്രഹ്മാണ്ഡ പടം കണ്ടു കോരിത്തരിച്ചിരുന്ന നമുക്ക് നമ്മുടെ നാട്ടിൽ തന്നെ ഇത്തരമൊരു സിനിമ ചെയ്തു തന്നതിൽ നന്ദിയുണ്ട് എന്നാണ്. ഇതൊക്കെ കേൾക്കുമ്പോൾ ഒരു സംവിധായകൻ എന്ന നിലയിൽ സന്തോഷമുണ്ട്.
മറ്റൊരു സന്തോഷം കഴിവുള്ള ഒരു ചെറുപ്പക്കാരനെ ഒരു ആക്ഷൻ ഹീറോയായി അവതരിപ്പിച്ച്, അയാൾ വിജയിച്ചു എന്ന് കേൾക്കുന്നതാണ്. അതുപോലെ തന്നെ കയാദു എന്ന ഒരു പുതുമുഖ താരത്തെ നങ്ങേലി ആയി അവതരിപ്പിച്ചു.
അവളും കഥാപാത്രത്തോട് നീതിപുലർത്തി അതി ശക്തമായ ഒരു സാന്നിധ്യമായി മാറി എന്നാണ് പ്രേക്ഷക പ്രതികരണം. സിനിമയിൽ ഉള്ള എന്റെ മകൻ വിഷ്ണു ഉൾപ്പടെ ഓരോ ചെറിയ കഥാപാത്രം ചെയ്തവർ പോലും നന്നായി ചെയ്തു എന്ന് കേൾക്കുന്നത് വളരെ സന്തോഷം തരുന്നു.
എനിക്കെതിരെ സിനിമയിൽ കുറെ കാലമായി നിന്ന പ്രശ്നങ്ങളും എന്റെ സഹ പ്രവർത്തകരുമായുള്ള പടല പിണക്കങ്ങളും, എന്നെ ഒറ്റപ്പെടുത്തിമാറ്റി നിർത്തലും ഒക്കെ കഴിഞ്ഞ് തിരികെ വരുമ്പോൾ ഇത്തരമൊരു ചിത്രം ചെയ്തിട്ട് അതിൽ എന്റെ കയ്യൊപ്പു ചാർത്താനായി എന്ന് കേൾക്കുമ്പോൾ അതും വലിയ സന്തോഷമാണ്.
അങ്ങനെ ഒത്തിരി സന്തോഷങ്ങൾ ഈ ഓണത്തിന് ലഭിച്ചു. പക്ഷേ ഞാൻ ഇതുകൊണ്ടൊന്നും മതിമറന്നു പോകില്ല. കിട്ടിയ പ്രതികരണങ്ങളിൽ സന്തോഷം. ഇനിയും ഒരുപാട് വലിയ കഥകൾ മനസ്സിലുണ്ട് അതൊക്കെ യാഥാർഥ്യമാക്കണം എന്ന ചിന്ത മാത്രമേ ഉള്ളൂ.വിനയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക