ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ പൊന്നിയിൻ സെൽവൻ തീയേറ്ററുകളിൽ എത്തി മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. എന്നാൽ പലരും പൊന്നിയിൻ സെൽവനെ ബാഹുബലിയുമായാണ് താരതമ്യം ചെയ്യുന്നത്. ഇപ്പോഴിതാ ഈ കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മണിരത്നം.
“ഇത് ബാഹുബലി പോലെ ഫാന്റസി വേൾഡ് അല്ല. സൂപ്പർ ഹീറോകൾ ഇല്ല. ഇതിൽ റിയലിസ്റ്റിക്കാണ്. ആ കാലത്തെ കഥ പറയുക എന്നതിനപ്പുറം ആ കാലത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോവുകയാണ്. അവിടെ റിയലിസ്റ്റിക് ആയിരിക്കണം. രണ്ട് സിനിമയും രണ്ട് ജോണർ ആണ്. രണ്ടും ചരിത്ര കഥകളാണ്. പക്ഷെ ബാഹുബലി മുഴുവനും ഫാന്റസി ആണ്. അസാമാന്യമായി എടുത്തിരിക്കുന്നു. പൊന്നിയിൻ സെൽവൻ അങ്ങനെയല്ല. മാനുഷിക വികാരങ്ങളും മൂല്യങ്ങളുമാണ് സിനിമയിൽ.
ഷൂട്ടിംഗ് തുടങ്ങിയതിന് പിന്നാലെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ചിത്രീകരണം നിർത്തി. ഇക്കാലയളവിൽ അഭിനേതാക്കൾ ഫിറ്റ് ആയിരിക്കണം. ഇളവരസൻ ഇളവരസനെ പോലെ ഇരിക്കണം. തടി വെക്കാൻ പാടില്ല. കുന്ദവിയും സ്ലിം ആയിരിക്കണം. അതിനാൽ ഫോൺ വിളിച്ച് ജിം എല്ലാം പൂട്ടി, എന്ത് ചെയ്യുന്നു എന്നൊക്കെ ചോദിക്കുമായിരുന്നു. എല്ലാവരും വളരെയധികം സഹകരിച്ചു. ലോക്ഡൗൺ കാലത്ത് ലോകം തന്നെ നിശ്ചലമായി.
കാത്തിരുന്ന് എല്ലാം നിയന്ത്രണ വിധേയമായ ശേഷമാണ് വീണ്ടും ഷൂട്ട് ചെയ്തത്. ഷൂട്ടിംഗിനുള്ള പ്ലാനിംഗിനായിരുന്നു കൂടുതൽ സമയം എടുത്തത്. ക്രമേണ കഥാഗതി എല്ലാവർക്കും മനസ്സിലാവുന്ന തരത്തിലാണ് സിനിമ എടുത്തിരിക്കുന്നത്. കൽക്കിയുടെ നോവലിൽ ചോഴ രാജവംശത്തിന്റെ മുഴുവൻ പശ്ചാത്തലവും ഉണ്ട്. നോവലിലെ എല്ലാ കഥാപാത്രങ്ങളും തനിക്കിഷ്ടമാണ്.” മണിരത്നം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക