മോഹൻലാലിന്റെ രൂപ സാദൃശ്യമുള്ള മദൻ ലാൽ എന്ന നടൻ അഭിനയിച്ച സൂപ്പർസ്റ്റാർ എന്ന ചലച്ചിത്രം പലർക്കും ഓർമയുണ്ടായിരിക്കും. ചിത്രം റിലീസ് ആയ സമയത്ത് വൻ വിമർശനങ്ങളും പ്രതിഷേധങ്ങളുമൊക്കെയാണ് സിനിമയ്ക്ക് നേരെ ഉണ്ടായത്. സംവിധയകാൻ വിനയന്റെ ആദ്യ സ്വതന്ത്ര സംവിധാന സംഭരംഭമായിരുന്നു സൂപ്പർസ്റ്റാർ. അന്നത്തെ വിവാദങ്ങളെ പറ്റി ഓർത്തെടുക്കുകയാണ് വിനയൻ.
” ആ പ്രായത്തിൽ അങ്ങനെയൊന്നും ചിന്തിച്ചിരുന്നില്ല. മോഹൻലാലിന്റെ ഏറ്റവും വലിയ ആരാധകനായിരുന്നു നമ്മുടെ നായകൻ. ഹിസ് ഹൈനസ് അബ്ദുള്ള ഇറങ്ങിയ സമയത്താണ് ഈ ചിത്രവും ഇറങ്ങുന്നത്. ഞാൻ നാടക ട്രൂപ്പിന്റെ ഉടമയായി, മദൻലാലിനെ വെച്ച് ഒരു നാടകം ഒക്കെ ചെയ്ത് നിൽക്കുന്ന സമയത്ത് എറണാകുളത്തുള്ള ജോർജ് എന്നൊരാൾ ഇയാളെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്തൂടെ എന്ന് ചോദിച്ചു വരുന്നത്.
അന്നൊക്കെ ഒരാൾ സിനിമ സംവിധാനം ചെയ്യാൻ വിളിക്കുക എന്നൊക്കെ പറഞ്ഞാൽ വലിയ ലോട്ടറി അടിച്ച പോലെയാണ്. പുള്ളി പറഞ്ഞു മോഹൻലാലിന്റെ മുഖമുള്ള ഒരാളെ വെച്ച് ഒരു കഥയുണ്ടാക്ക്. ഞാൻ അടുത്ത ദിവസം ഡൽഹിക്ക് പോകും അത് കഴിഞ്ഞ് വന്നിട്ട് നമ്മുക്ക് ഇരിക്കാം. അടുത്ത ദിവസം തന്നെ ഞാൻ കഥയുമായി ചെന്നു.
ബാർബർക്ക് സൂപ്പർസ്റ്റാറിന്റെ മുഖം. ഇയാൾ മുഖം വെച്ച് തട്ടിപ്പ് തുടങ്ങുന്നു. അവസാനം സൂപ്പർ സ്റ്റാർ വന്ന് അയാൾക്ക് പൈസ ചെക്ക് കൊടുത്ത് സഹായിക്കുന്നതാണ് സിനിമ. അതൊരു കോമഡി പടം ആയിരുന്നു. അന്ന് ആ ചെക്ക് മോഹൻലാൽ തന്നെ വന്ന് കൊടുത്തിരുന്നെങ്കിൽ ആ ചിത്രം വേറെ സംഭവം ആയേനെ.
അന്ന് ഞാൻ ഒരു സംവിധായകൻ ഒന്നും ആയിട്ടില്ല. ഞാൻ കണ്ടുപഠിച്ച രീതിയിൽ എടുത്തൊരു സിനിമ മാത്രമായിരുന്നു. അത് വലിയ വിവാദം ഒക്കെയായി. തിരുവനന്തപുരം പാർത്ഥാസിൽ റിലീസിന്റെ അന്ന് നായകന്റെ മുഖം വരുമ്പോൾ മോഹൻലാൽ ഫാൻസ് വലിയ കർട്ടൻ പിടിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. ലാലിനെതിരെ ഞാൻ വേറൊരാളെ ഇറക്കിയെന്നൊക്കെ ആയിരുന്നു പ്രചരണം. അത് വലിയ ശത്രുതയൊക്കെയായി. ഞാൻ അതൊന്നും ചിന്തിച്ചിട്ട് കൂടിയില്ലായിരുന്നു.” വിനയൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക