സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുതിയ കരട് വ്യവസായ നയം വിപുലമായ ചർച്ചകൾക്കു ശേഷമാണ് അന്തിമമാക്കുക എന്ന് മന്ത്രി പി രാജീവ് .
വ്യവസായ മേഖലയിലെ സ്റ്റേക് ഹോൾഡേഴ്സിൽ നിന്ന് നയത്തെക്കുറിച്ച് അഭിപ്രായം സമാഹരിക്കാനായി ഇന്ന് കൊച്ചിയിൽ സംഘടിപ്പിച്ച ആശയ വിനിമയം ഫലപ്രദമായിരുന്നു എന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതാണ് കരട് വ്യവസായ നയം എന്നാണ്
സംരംഭകരും വ്യവസായ വാണിജ്യ സംഘടനകളും ഒരേ പോലെ അഭിപ്രായപ്പെട്ടത്.
കേരളത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്താണ് കരട് വ്യവസായ നയത്തിന് രൂപം നൽകിയത്.
21 മേഖലകളായി തിരിച്ച് ഓരോന്നിനും പ്രത്യേകം ഊന്നൽ നൽകിയാണ് നയം രൂപപ്പെടുത്തിയിരിക്കുന്നത്.
സൺറൈസ് മേഖലകളിലെ നിക്ഷേപവും പുരോഗതിയും നയം ലക്ഷ്യമിടുന്നു.
ഓരോ മേഖലയിലേയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും പ്രത്യേകം ടീമിന് രൂപം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. സംരംഭക വർഷം പദ്ധതിയുടെ വിജയത്തിൽ ഇന്റേണുകൾ വഹിച്ച പങ്ക് വിലയിരുത്തിയപ്പോൾ അതേ മാതൃക ഇനിയും പിന്തുടരാവുന്നതാണെന്ന് കണ്ടു.
കേരളത്തെ വലിയ തോതിൽ ബ്രാന്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കേരള ബ്രാന്റിൽ പുറത്തിറക്കുന്ന ഉൽപന്നങ്ങൾക്ക് നിശ്ചിത ഗുണനിലവാരം ഉറപ്പാക്കും. കയറ്റുമതി വർധിപ്പിക്കാൻ പ്രത്യേകം ഊന്നൽ നൽകും. വ്യവസായങ്ങൾക്കായി പ്രത്യേക ഇളവുകളും തീർച്ചയായും ഉണ്ട്.
നിക്ഷേപം ആകർഷിക്കുന്നതിനായി കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കുന്നതിനും പരിശോധനകൾ സുതാര്യമാക്കുന്നതിനും സർക്കാരിനായി. നിക്ഷേപ സൗഹ്യദ റാങ്കിംഗിൽ മികച്ച നേട്ടം കൈവരിച്ചത് ഇതിന്റെ കൂടി ഭാഗമാണ്.
ഇ.എസ്.ജി, വിജ്ഞാന സമ്പദ് വ്യവസ്ഥ എന്നിവക്ക് ഊന്നൽ നൽകുന്ന നയം കേരളത്തിന് ഗുണകരമാണെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് കേരള വൈസ് ചെയർമാൻ അജു ജേക്കബ് ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞു.
ഭക്ഷ്യ സംസ്കരണം, മറൈൻ തുടങ്ങിയ മേഖലകളിൽ വളർച്ചക്ക് സഹായകമാണ് പുതിയ നയം. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായവും തമ്മിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സംരംഭകർക്ക് സഹായകരമാകും വിധം പ്രോജക്ടുകൾ മുന്നോട്ട് വക്കണമെന്നാണ് ഫിക്കി കേരള കോ ചെയർമാൻ ദീപക് അശ്വിനിയുടെ അഭിപ്രായം.
പ്രവാസി മലയാളികളുടെ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമം അഭിനന്ദനീയമാണ്. കയറ്റുമതി, ഭൂവിനിയോഗ നയം എന്നിവയിൽ ഇളവുകൾ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചതായും മന്ത്രി വ്യക്തമാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക