ഗവർണർ – സർക്കാർ പോര് രൂക്ഷമായിരിക്കെ ഗവര്ണര്ക്കെതിരെ അതി രൂക്ഷ പ്രതികരണങ്ങളുമായാണ് സിപിഎം നേതാക്കൾ രംഗത്തു വരുന്നത്.
ഗവർണറെ നിയമം പഠിപ്പിക്കുകയും അദ്ദേഹത്തിന്റെ നിലപാടുകളിൽ വൈരുധ്യമുണ്ടെന്നും വ്യക്തമാക്കുകയാണ് സിപിഎം .
കേരളത്തിലെ ജനങ്ങളെയോ പുരോഗമന പ്രസ്ഥാനത്തെയോ ഭയപ്പെടുത്തുന്നതിനു മുമ്പ് അതിനു ശ്രമിച്ചവരുടെ പൂർവ്വചരിത്രം ആരെങ്കിലും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും എന്നാണ് സിപിഎം നേതാവ് പി ജയരാജൻ പറഞ്ഞു വെക്കുന്നത്.
പി ജയരാജൻ പറഞ്ഞതിങ്ങനെ
“ഭരണഘടനാ നിർമാണ സമയത്ത് ഗവർണ്ണറുടെ അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന 147 മത്തെ വകുപ്പിനെക്കുറിച്ച് ചർച്ച നടന്നപ്പോൾ രോഹിണി കുമാർ ചൗധരി നടത്തുന്ന ഒരു ഉപമയുണ്ട്:
“നമ്മുടെ ഭരണഘടനയെ നശിപ്പിക്കുന്ന കറുത്ത പാടായിരിക്കും ആർട്ടിക്കിൾ 147. ഇത് അംഗീകരിക്കുകയാണെങ്കിൽ എങ്ങനെയാണ് ഒരു കഷ്ണം ചാണകം ഒരു പാത്രം പാലിനെ നശിപ്പിക്കുന്നത്, അതുപോലെ ഈ ആർട്ടിക്കിൾ ഭരണഘടനയെ നശിപ്പിച്ചുകളയും”
രോഹിണി കുമാർ ചൗധരി പറയുമ്പോഴുണ്ടായിരുന്നതിലും ഈ വാക്കുകൾ അന്വർത്ഥമായത് ഇപ്പോൾ കേരളത്തിലാണ്. വികസനത്തിന്റെ വിപ്ലവകരമായ മുന്നേറ്റങ്ങളുമായി മുന്നോട്ടു പോകുന്ന ഇടതുപക്ഷ സർക്കാർ എന്ന ഒരു പാത്രം പാലിലേക്ക് വീണ ഒരു ചാണകത്തരിയായി ഗവർണർ സ്വയം രൂപാന്തരപ്പെട്ടിരിക്കുകയാണ്.
സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ഒരുമ്പെട്ടിറങ്ങിയ ഗവർണറെ ആദ്യമായി കേരളം കാണുകയാണ്. ലജ്ജാവഹമായ രാഷ്ട്രീയ ദൃശ്യം.ചട്ടങ്ങൾ നീതിക്കുവേണ്ടിയാണ്. നീതിയാണ് പരമപ്രധാനം. ആ ബോധ്യം ഇന്ത്യയിലെ കോടതികൾക്കുള്ളിടത്തോളം ഇടതുപക്ഷത്തിനിതിൽ പ്രത്യേകിച്ചൊന്നും ആലോചിക്കാനില്ല.
ഇന്നലെ ഹൈക്കോടതി വൈസ് ചാൻസിലർമാർ രാജിവെക്കേണ്ട ഒരു കാര്യവുമില്ലെന്ന് വ്യക്തമാക്കിയിട്ടും, തന്റെ പതിനൊന്നര മണിയുടെ അന്ത്യശാസനം കാറ്റിൽ പറന്നു പോയിട്ടും ഗവർണർക്ക് ഒരു കൂസലുമില്ല.
അഭിമാനമുണ്ടെങ്കിൽ ഗവർണർ രാജിവെക്കേണ്ടതാണ്. ജനങ്ങൾ വോട്ടു ചെയ്ത ജനപ്രതിനിധികളുടെ അധികാരങ്ങളിലെ തന്റെ പ്ലഷർ പിൻവലിക്കും, വൈസ് ചാൻസിലർമാർ പിരിഞ്ഞു പോണം ..എന്നൊക്കെ ആജ്ഞാപിക്കും മുമ്പ് ഗവർണർ സ്വന്തം സ്ഥാനം എന്താണെന്നും എന്ത് അധികാരമാണുള്ളതെന്നും പരിശോധിക്കേണ്ടതാണ്.
ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണറുടെ ഒരു സ്വേച്ഛാധികാരവും സ്വതന്ത്ര ഇന്ത്യയിലെ ഗവർണർക്കില്ല. സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കേണ്ട ഒരു സ്ഥാനം മാത്രമാണത്.
കേരളത്തിലെ ജനങ്ങളെയോ പുരോഗമന പ്രസ്ഥാനത്തെയോ ഭയപ്പെടുത്തുന്നതിനു മുമ്പ് അതിനു ശ്രമിച്ചവരുടെ പൂർവ്വചരിത്രം ആരെങ്കിലും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു കൊടുക്കുന്നത് നന്നായിരിക്കും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക