വെള്ളനാട്: ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞ ആൾ പൂച്ചട്ടി കൊണ്ടുള്ള അടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. സ്കൂട്ടർ മോഷ്ടിച്ച് സ്ഥലം വിട്ട കൊല്ലം പരവൂർ പൂതക്കുളം പുത്തൻ വീട്ടിൽ എസ്.ബിജോയി (25) യെ ഷാഡോ പൊലീസ് ചിറയിൻകീഴിൽ നിന്ന് വൈകിട്ടോടെ കസ്റ്റഡിയിൽ എടുത്തു.
ലഹരി വിമോചന കേന്ദ്രത്തിൽ ബിജോയിക്ക് കൂട്ടിരുന്ന ആളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴക്കൂട്ടം ഉള്ളൂർക്കോണം വടക്കുംകര പുത്തൻ വീട്ടിൽ എം.വിജയൻ (50) ആണ് തലയ്ക്കടിയേറ്റ് മരിച്ചത്. മദ്യപാനം നിർത്താനായി ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇരുവരും.
ചൊവ്വ വൈകിട്ട് പെട്ടെന്ന് അക്രമാസക്തനായ ബിജോയി പൂച്ചട്ടി എടുത്ത് വിജയന്റെ തലയിൽ അടിക്കുകയായിരുന്നു. കൈയിൽ കിട്ടിയ കമ്പികൊണ്ടും അടിച്ചു. നാല് ജനൽ ചില്ലുകളും തകർത്തതായി പൊലീസ് പറഞ്ഞു.
നാഷനൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം; പ്രിയ വർഗീസ്
ബിജോയി അക്രമാസക്തനായതിനാൽ ആദ്യം ആർക്കും അടുക്കാനായില്ല. പൊലീസ് ജീപ്പ് എത്തിയതോടെ കമ്പിയുമായി കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ഓടിക്കയറിയ ഇയാൾ ഗ്രില്ലിന്റെ പൂട്ട് തകർത്ത് സമീപത്തേക്കു ചാഞ്ഞു നിന്ന റബർ മരത്തിലൂടെ മതിലിനു പുറത്തിറങ്ങി തോട്ടത്തിലൂടെ നടന്ന് സമീപത്തെ റോഡിൽ എത്തി.
അവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ എടുത്തു സ്ഥലം വിട്ടു. പരുക്കേറ്റ വിജയനെ ഉടൻ തന്നെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക