കാഞ്ഞങ്ങാട്: ക്ഷേത്ര ഭണ്ഡാരം പൊളിച്ചു പണം കവർന്നു. കാഞ്ഞങ്ങാട് മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലാണു കവർച്ച നടന്നത്. നാലു ഭണ്ഡാരങ്ങൾ തകർത്ത് ഇതിൽ ഉണ്ടായിരുന്ന പണം മോഷ്ടിച്ചു. ഇന്നലെ പുലർച്ചെയാണു മോഷണം നടന്നത്.
ക്ഷേത്രത്തിന്റെ പിറകിലെത്തി ചുറ്റമ്പലത്തിന്റെ വടക്കുഭാഗത്തെ വാതിൽ പൊളിച്ചാണു മോഷ്ടാവ് അകത്തു കയറിയത്.
ക്ഷേത്രത്തിന്റെ ഉള്ളിലുള്ള 3 ഭണ്ഡാരങ്ങളും ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ സ്ഥാപിച്ച ഭണ്ഡാരവുമാണു തകർത്തു പണം കവർന്നത്. പുലർച്ചെ ക്ഷേത്ര മേൽശാന്തി നട തുറക്കാൻ എത്തിയപ്പോഴാണു വിവരം പുറത്തറിയുന്നത്.
ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചു. പൊലീസിലും വിവരം നൽകി. സംഭവമറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
മണം പിടിച്ച പൊലീസ് നായ ക്ഷേത്രത്തിനു കിഴക്കു ഭാഗത്തു കൂടി സഞ്ചരിച്ച് തൊട്ടടുത്ത മാതോത്ത് ഭഗവതി ക്ഷേത്രത്തിനു സമീപം ചുറ്റി തിരിഞ്ഞു നിന്നു. വിരലടയാള വിദഗ്ധരും സംഭവസ്ഥലം സന്ദർശിച്ചു. പുലർച്ചെ 2.20നു മോഷ്ടാവ് ഉള്ളിലേക്കു കയറുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മീൻ പിടിക്കാൻ കുളത്തിൽ ചൂണ്ടയിട്ടപ്പോൾ ലഭിച്ചതു വടിവാൾ, ഇടിക്കട്ട, തുടങ്ങിയ ആയുധങ്ങൾ
കവർച്ച നടത്തി 3.15ന് ഇറങ്ങി പോകുന്ന ദൃശ്യവും ക്ഷേത്രത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ക്ഷേത്ര ഭണ്ഡാരങ്ങൾ ആഴ്ച തോറും തുറന്നു പണം എടുക്കാറുണ്ട്.
ഏതാണ്ട് 10,000 രൂപയോളം എല്ലാ ആഴ്ചയിലും ഭണ്ഡാര വരവ് ഉണ്ടാകാറുണ്ട് എന്നാണു ഭാരവാഹികൾ പറയുന്നത്. കവർച്ചക്കാരൻ പൊളിച്ചു മാറ്റിയ പൂട്ടു വരെ കൊണ്ടു പോയിട്ടുണ്ട്.
8 വർഷം മുൻപും ഇതേ ക്ഷേത്രത്തിൽ കവർച്ച നടന്നിരുന്നു. അന്നു ദേവനു ചാർത്തിയ സ്വർണമാലയും പണവുമാണു കവർച്ച ചെയ്തത്. 50,000 രൂപയാണ് അന്ന് നഷ്ടം കണക്കാക്കിയത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.
മോഷ്ടാവ് ക്ഷേത്രത്തിനകത്തു കവർച്ച നടത്തുന്ന സമയത്ത്, പുറത്തു പൊലീസ് ഉണ്ടായിരുന്നു. പട്രോളിങ്ങിന്റെ ഭാഗമായാണ് ഈ സമയത്ത് പൊലീസ് ക്ഷേത്രത്തിനു പുറത്തെത്തിയത്.
ഇവിടെയുള്ള പുസ്തകത്തിൽ പട്രോളിങ്ങിന്റെ ഭാഗമായി വന്ന പൊലീസുകാരൻ ഒപ്പും ഇട്ടിരുന്നു. പൊലീസ് എത്തിയ സമയം 2.55 ആണ്. ഈ സമയം മോഷ്ടാവ് ക്ഷേത്രത്തിന് അകത്തുണ്ടായിരുന്നു എന്നാണു സിസിടിവി ദൃശ്യങ്ങളിൽ തെളിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക