ചിറയിൻകീഴ്: കടയ്ക്കാവൂരിൽ ഗൃഹനാഥനെ പകൽസമയം വീട്ടിൽ കടന്നുകയറി മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ചശേഷം ഒളിവിൽ പോയ അക്രമിസംഘത്തിൽപെട്ട രണ്ടു പ്രതികൾ പൊലീസ് പിടിയിൽ.
ചിറയിൻകീഴ് പൂത്തുറ ശിങ്കാരത്തോപ്പ് തരിശുപറമ്പ് പള്ളിപ്പുരയിടം വീട്ടിൽ പ്രിൻസ്(38),കടയ്ക്കാവൂർ തെക്കുംഭാഗം തെറ്റിമൂല ജീസസ് ഭവനിൽ ഫ്രെഡി എന്നു വിളിപ്പേരുള്ള മാർട്ടിൻ(38) എന്നിവരെയാണു കടയ്ക്കാവൂർ പൊലീസ് എസ്എച്ച്ഒ വി.അജേഷ്, എസ്ഐ എസ്.എസ്.ദീപു, എഎസ്ഐ ശ്രീകുമാർ,സിപിഒമാരായ ഡാനി, സജു,സിയാദ് എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റുചെയ്തത്.
പ്രതികൾ എത്തിയ ബൈക്കും അക്രമത്തിനുപയോഗിച്ച ഇരുമ്പുപൈപ്പുകളും വെട്ടുകത്തിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കടയ്ക്കാവൂർ തെക്കുംഭാഗം തെറ്റിമൂല സ്ക്കൈലാൻഡിൽ താമസിക്കുന്ന അലക്സാണ്ടറെ(55)യാണു രണ്ടംഗ അക്രമിസംഘം ഇക്കഴിഞ്ഞ 27നു രാവിലെ 11മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറി ഇരുമ്പുപൈപ്പും വെട്ടുകത്തിയുമുപയോഗിച്ചു മാരകമായി വെട്ടിയും അടിച്ചും പരുക്കേൽപ്പിച്ചുകടന്നത്. അക്രമികളെത്തുമ്പോൾ അലക്സാണ്ടർ വീട്ടിലെ ഹാളിൽ ഇരിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന ഭാര്യ,മകൾ മറ്റുബന്ധുക്കൾ എന്നിവരെ ആയുധങ്ങൾകാട്ടി ഭീഷണിപ്പെടുത്തുകയും ഭീതിപരത്തിയശേഷം അക്രമം അഴിച്ചുവിടുകയുമായിരുന്നു.
പേടിച്ചവശരായ വീട്ടുകാർ അക്രമികൾ വീട്ടിൽ നിന്നുപോയെന്നുറപ്പാക്കിയശേഷമാണു മുറിക്കുപുറത്തിറങ്ങിയത്.
രക്തത്തിൽകുളിച്ചു അവശനിലയിൽ ഹാളിൽ കിടന്ന ഗൃഹനാഥനെ ബന്ധുക്കളുടെ കൂട്ടനിലവിളിയെത്തുടർന്നു സ്ഥലത്തെത്തിയ പരിസരവാസികളാണു ആശുപത്രിയിലെത്തിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അലക്സാണ്ടറുടെ സ്ഥിതി സാധാരണനിലയിലായിട്ടില്ല.
കടയ്ക്കാവൂർ–അഞ്ചുതെങ്ങ് ബീച്ച്റോഡിൽ മദ്യപിച്ചശേഷം പരസ്യമായി നാട്ടുകാർക്കുനേരെ അസഭ്യവർഷം നടത്തുകയായിരുന്ന പ്രതികളെ വിലക്കിയതാണു വീടുകയറിയുള്ള അക്രമത്തിൽ കലാശിച്ചതെന്നു പൊലീസ് അറിയിച്ചു. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക