തിരുവനന്തപുരം: ദിവ്യയെയും മകളെയും ഒഴിവാക്കാനാണു തമിഴ്നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി കടലിൽ തള്ളി കൊലപ്പെടുത്തിയത് എന്നാണ് മാഹിന്കണ്ണ് നല്കിയ മൊഴി.
‘അണ്ണൻ ഒരിക്കലും എന്നെയും കുട്ടിയെയും നോക്കില്ല. അണ്ണനു ഭാര്യയും മക്കളും എന്ന ചിന്ത മാത്രമാണ് ഉള്ളത്. ‘എന്നെയും വാവച്ചിയെയും കുറിച്ച് അണ്ണൻ ചിന്തിക്കുന്നില്ല. എനിക്കും വാവയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ മനു അണ്ണനാണ് കാരണം’–ദിവ്യ നോട്ടുബുക്കിൽ എഴുതി.
ഇതു കണ്ട വീട്ടുകാരുടെ സംശയം വർധിച്ചു. ദിവ്യയെ കാണാതായ 2011 ഓഗസ്റ്റ് 18നു ദിവ്യയുടെ അമ്മ രാധ ഒട്ടേറെത്തവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീടു മാഹിൻ കണ്ണാണു ഫോൺ എടുത്തത്. ഫോൺ ദിവ്യയ്ക്കു കൊടുക്കാൻ കഴിയില്ലെന്നും കുഞ്ഞിനു ഹോട്ടലിൽ ഭക്ഷണം കൊടുക്കുകയാണെന്നും മറുപടി നൽകി.
പിന്നീടും തുടർച്ചയായി വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. രാത്രി പത്തരയോടെ സ്വിച്ച് ഓഫ് ആയ ഫോൺ അടുത്ത ദിവസം രാവിലെയാണ് ഓൺ ആക്കിയത്. നാലാം ദിവസം കുടുംബം പരാതി നൽകി.
തിരോധാനത്തിൽ മാഹിൻ കണ്ണിനെ സംശയമുണ്ടെന്നു പൊലീസിനോടു പറഞ്ഞെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല.ഓട്ടോ കസ്റ്റഡിയിലെടുത്തെങ്കിലും മാഹീനെ വിട്ടയച്ചു.
ദിവ്യയെ തമിഴ്നാട്ടിൽ സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണു മാഹിൻ പറഞ്ഞത്. ഇക്കാര്യം ശരിയാണോ എന്ന് അന്വേഷിക്കാൻ പൊലും പൊലീസ് തയാറായില്ല.
അന്നേ പ്രതിയുമായി പൊലീസ് ഒത്തുകളി തുടങ്ങിയെന്നാണ് ഇപ്പോഴത്തെ അന്വേഷണ സംഘം സംശയിക്കുന്നത്. തേങ്ങാപ്പട്ടണത്താണു ദിവ്യയുടെ മൃതദേഹം കിട്ടിയത്. കുളച്ചൽ തീരദേശ പൊലീസ് സ്റ്റേഷൻ പരിധിയിലാണു മകളുടെ മൃതദേഹം കിട്ടിയത്.
പുതുക്കട പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയാൽ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറും. ആദ്യം കേസ് അന്വേഷിച്ച പൊലീസ് ഇത്തരം വിവരങ്ങൾക്കു പുറകേ പോയില്ല.
11 വർഷങ്ങൾക്ക് ശേഷമാണ് അമ്മയുടെയുംണം മകളുടെയും മരണം കൊലപാതകമെന്നു വ്യക്തമായത്. കാണാതായവരുടെ കേസുകൾ പ്രത്യേകം അന്വേഷിക്കാൻ 2019ൽ പൊലീസ് തീരുമാനിച്ചപ്പോൾ കേസ് പ്രത്യേക സംഘം ഏറ്റെടുത്തു.
ലോക്കൽ പൊലീസിൽ നിന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. തമിഴ്നാട്ടിൽ എത്തിച്ച് കടലിൽ തള്ളിയിട്ട് കൊന്നുവെന്നാണ് പ്രതി മാഹിൻകണ്ണ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്.ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തശേഷം മാഹിൻകണ്ണിനെ ചോദ്യം ചെയ്തു.
ദിവ്യയെയും മകളെയും തമിഴ്നാട്ടിലാക്കിയെന്നും ആത്മഹത്യ ചെയ്തോ എന്നറിയില്ലെന്നും മാഹിൻകണ്ണ് ആദ്യം പൊലീസിനോടു പറഞ്ഞു. പൊലീസ് ഫോൺ രേഖ ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയതോടെ മാഹിൻകണ്ണ് കുറ്റം സമ്മതിച്ചു.
മാഹിൻകണ്ണിന്റെ ഭാര്യ റുഖിയയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്നു പൊലീസ് പറയുന്നു.കൂടുതൽപേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക