മസ്കത്ത്: മഴ ഉൾപ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനം മൂലം ഒമാനിൽ ചില മത്സ്യങ്ങളുടെ ലഭ്യതയിൽ കുറവ്. ഇതോടെ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ഇടപെട്ടു. ഫിഷറീസ് മേഖലയുമായും ഫാക്ടറികളുമായും ബന്ധപ്പെട്ടും വിവിധ ഗവർണറേറ്റുകളിലെ മത്സ്യ മാർക്കറ്റുകൾ നിരീക്ഷിച്ചും മത്സ്യലഭ്യത ഉറപ്പാക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.
അടുത്തിടെ ഒമാനിൽ അനുഭവപ്പെടുന്ന ന്യൂനമർദങ്ങൾ മത്സ്യബന്ധന മേഖലയെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഒമാനിൽ അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥയും മഴയും മത്സ്യബന്ധനത്തിനു പോകുന്നവരെ പ്രതികൂലമായി ബാധിക്കുന്നു. ഈ കാലാവസ്ഥ കാരണം മത്സ്യത്തൊഴിലാളികൾ കടലിൽ പോകാനും മടിക്കുകയാണ്. പലയിടത്തും കടൽ പ്രക്ഷുബ്ധമാവുകയാണ്. പലയിടത്തും കടലിൽ പോകുന്നത് നിരോധിച്ചിട്ടുമുണ്ട്. ഇക്കാരണങ്ങളാലാണ് മത്സ്യബന്ധനത്തിൽ കുറവ് വരുന്നത്.
എളുപ്പത്തിൽ ലഭ്യമായിരുന്ന പല മത്സ്യങ്ങളും വിപണിയിൽ ഇപ്പോൾ വിരളമാണ്. മൊത്തക്കച്ചവടക്കാർക്ക് കൂടുതൽ മത്സ്യം പിടിച്ച് വിപണിയിൽ ലഭ്യത വർദ്ധിപ്പിക്കാൻ കഴിയും. നിലവിലുള്ള മത്സ്യത്തിന്റെ താൽക്കാലിക ക്ഷാമം പരിഹരിക്കാൻ മത്സ്യ കമ്പനികൾക്കും ഫാക്ടറികൾക്കും കഴിയുമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക