തൊടുപുഴ: ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം ഉള്ളില്‍ചെന്ന നിലയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു.
തൊടുപുഴ മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കല് ആന്റണി ആഗസ്തി (59), ഭാര്യ ജെസി (55), മകള്‍ സില്‍ന (19) എന്നിവരെയാണ് അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ നില ഗുരുതരമായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. തൊടുപുഴയില്‍ ബേക്കറി നടത്തിയിരുന്ന ആന്റണി പലരില്‍ നിന്നും പണം കടം വാങ്ങിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതില്‍ രണ്ടു പേര്‍ക്ക് ഇന്ന് പണം മടക്കി നല്‍കാമെന്ന് പറഞ്ഞിരുന്നു. ഇവര്‍ ബേക്കറിയില്‍ എത്തിയെങ്കിലും ആരെയും കാണാത്തതിനെ തുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു.
ഫോണ്‍ വിളിച്ചപ്പോള്‍ വീടിനുള്ളില്‍ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. സംശയം തോന്നി കതകു പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഇവരെ അവശ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക