കണ്ണൂർ: ഒരു കുഞ്ഞുജീവനെ കാക്കാൻ ആശുപത്രിയിലേക്കുള്ള യാത്ര അവസാനിച്ചത് 3 ജീവനുകൾ പൊലിഞ്ഞ ദുരന്തത്തിലേക്ക് . ജില്ലാ ആശുപത്രിക്കും അഗ്നിരക്ഷാ കേന്ദ്രത്തിനുമിടയിലാണ് അപകടം ഉണ്ടായത്.
സഹായത്തിനായി ഉടൻ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ആളിക്കത്തിയ തീയിൽ നിന്നു കാറിലുണ്ടായിരുന്ന രണ്ടു പേരെ രക്ഷിക്കാനായില്ല. രണ്ടാമത്തെ കുഞ്ഞിനായി പ്രസവവേദന അനുഭവിച്ചുകൊണ്ടിരുന്ന റീഷയെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കാനുള്ള യാത്രയിലാണു ദുരന്തം ഉണ്ടായത്.
അഗ്നിരക്ഷാ സേനയാണു പ്രജിത്തിനെയും റീഷയെയും ആശുപത്രിയിലേക്കു മാറ്റിയത്. കഴുത്തിലുണ്ടായിരുന്ന മാല വരെ കത്തിപ്പോയി എന്നാണ് ആശുപത്രി രേഖകളിൽ കാണുന്നത്. ഡ്രൈവർ സീറ്റിൽ ഉണ്ടായിരുന്ന പ്രജിത്താണു കാറിന്റെ പിൻവാതിൽ തുറക്കാൻ പിൻസീറ്റിൽ ഉള്ളവരെ സഹായിച്ചത്. അതേസമയം, മുൻവാതിലുകൾ തുറക്കാൻ കഴിഞ്ഞതുമില്ല.
പ്രഭാത് ജംക്ഷൻ പിന്നിട്ട് അഗ്നിരക്ഷാ സേനാ ഓഫിസും കടന്ന് ജില്ലാ ആശുപത്രിയിലേക്ക് എത്താൻ 300 മീറ്റർ മാത്രം ബാക്കിയുള്ളപ്പോൾ ആണ് കാറിന്റെ മുൻഭാഗത്തു നിന്നു തീ ഉയർന്നത്. കാറിന്റെ മുൻ ഭാഗത്തെ സീറ്റിനടിയിൽ നിന്നു തീ ഉയരുന്നതും സീറ്റിൽ ഇരിക്കുന്ന പ്രജിത്തും റീഷയും ‘രക്ഷിക്കണേ…’ എന്നു നിലവിളിക്കുന്നതും കണ്ട വഴിയാത്രക്കാർ മുൻ ഭാഗത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ലോക്ക് മാറ്റാനും സീറ്റ് ബെൽറ്റ് അഴിക്കാനും പുറത്തുള്ളവർ വിളിച്ചു പറഞ്ഞെങ്കിലും കഴിയുന്നില്ലെന്നായിരുന്നു നിസ്സഹായതയോടെ കാർ യാത്രികരുടെ മറുപടി. തീ അതിവേഗം പടർന്നതു രക്ഷാപ്രവർത്തനം ബുദ്ധിമുട്ടുള്ളതാക്കി.
പിൻസീറ്റിൽ ഇരുന്നു കരയുന്ന മകൾ ശ്രീപാർവതി, റീഷയുടെ മാതാപിതാക്കളായ വിശ്വനാഥൻ, ശോഭന, ഇളയമ്മ സജിന എന്നിവരെ ഇതിനിടെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. കാറിന്റെ എൻജിൻ ഭാഗങ്ങൾക്കോ ടയറിനോ പെട്രോൾ ടാങ്കിനോ തീ പിടിച്ചിട്ടില്ല. എന്നാൽ അകം മുഴുവൻ കത്തിനശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക