ഇസ്റ്റംബുൾ: തുർക്കിയിൽ വൻ നാശം വിതച്ച ഭൂകമ്പത്തിന് പിന്നാലെ വാഹനങ്ങളും വീടുകളും തകർത്ത് കൊള്ളയടിച്ച 48 പേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ എട്ട് സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഭൂകമ്പത്തിന് പിന്നാലെ വാഹനങ്ങളും വീടുകളും തകർത്ത് കൊള്ള നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
തെക്കൻ ഹതായ് പ്രവിശ്യയിൽ കവർച്ച നടത്തിയതിന് 42 പ്രതികളെയും ഗാസിയന്റെപ്പിൽ ദുരന്തബാധിതരെ ടെലഫോൺ വഴി കബളിപ്പിക്കാൻ ശ്രമിച്ചതിന് ആറ് പേരെയുമാണ് അറസ്റ്റ് ചെയ്തത്.തുർക്കിയയിലും സിറിയയിലുമായി ഏകദേശം 26,000 പേരാണ് ഭൂചലനത്തിലും അതിന്റെ തുടർചലനങ്ങളിലും കൊല്ലപ്പെട്ടത്.
ഭൂകമ്പത്തിന്റെ ആഘാതത്തിൽ തെക്കുകിഴക്കൻ തുർക്കിയയിലെ 10 പ്രവിശ്യകളിൽ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ശനിയാഴ്ച ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഉത്തരവ് പ്രകാരം അടിയന്തരാവസ്ഥയ്ക്ക് കീഴിൽ കൊള്ളയടിക്കുന്ന കുറ്റകൃത്യങ്ങൾ നടത്തുന്നവരെ പ്രോസിക്യൂട്ടർമാർക്ക് മൂന്ന് മുതൽ നാല് ദിവസം വരെ തടങ്കലിൽ വെക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക