അങ്കാറ: ഭൂകമ്പത്തിൽ മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരും മറ്റും മരിച്ചത് തുർക്കിയിലെ കുട്ടികളുടെ മനോനിലയെ ബാധിച്ചതായി റിപ്പോർട്ട്. നിരവധി കുട്ടികളാണു ഭവനരഹിതരായത്. വീട് തകർന്നതും ബന്ധുക്കളെ നഷ്ടമായതും കൂടാതെ ഭൂചലനങ്ങൾ തുടരുന്നതും കുട്ടികളിൽ ഉത്കണ്ഠയുണ്ടാക്കുന്നുവെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കളിയുപകരണമായ ബിൽഡിങ് ബ്ലോക്സ് ഉപയോഗിച്ചു കെട്ടിടം നിർമിക്കുന്ന കുട്ടികൾ ഭൂകമ്പം ഈ കെട്ടിടം തകർത്തു കളയുമോ എന്നു ഭീതിയോടെ ചോദിക്കുന്നതായി ഇസ്കെൻഡെറൂൺ തുറമുഖത്തിലെ ഫെറിയിലെ താൽക്കാലിക ക്ലാസ് മുറിയിൽ 22 കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക ബുസ്റ സിവെലെക് പറയുന്നു. ‘‘ഭൂകമ്പത്തെക്കുറിച്ച് അവർ സംസാരിക്കുന്നു. ബിൽഡിങ് ബ്ലോക്കുകൾ വച്ച് കളിക്കുമ്പോൾ ഇതു ഭൂകമ്പത്തെ പ്രതിരോധിക്കുമോ, ഇത് ഉറപ്പുള്ളതാണോ എന്നൊക്കെ അവർ ചോദിക്കുന്നു’’ –അധ്യാപിക പറയുന്നു
‘‘കളിപ്പാട്ടമായ ഫയർ എൻജിൻ വാഹനങ്ങൾ ഉപയോഗിക്കുന്ന ഇവർ എത്രയും പെട്ടെന്ന് ഭൂകമ്പമുണ്ടായ സ്ഥലത്തേക്ക് എത്തൂ എന്നൊക്കെയാണ് സംസാരിക്കുന്നത്’’ – അവർ കൂട്ടിച്ചേർത്തു. തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ 41,000 പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക