വാഷിങ്ടൻ: ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് ചൈന പണം കടം നൽകി അവരെ ഉപയോഗിച്ചേക്കാമെന്ന ആശങ്ക പങ്കുവെച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ഡോണൾഡ് ലു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാർച്ച് 1 മുതൽ 3 വരെയാണ് ബ്ലിങ്കൻ ഇന്ത്യയിലെത്തുക. “ഇന്ത്യയുമായി ഞങ്ങൾ സംസാരിക്കുന്നുണ്ട്. മേഖലയിലെ മറ്റ് രാജ്യങ്ങളുമായും ഞങ്ങൾ സംസാരിക്കുന്നുണ്ട്. തീരുമാനങ്ങൾ എടുക്കാൻ ഞങ്ങൾ അവർക്ക് എല്ലാ പിന്തുണയും നൽകും,” ലു പറഞ്ഞു. ചൈനീസ് വിഷയത്തിൽ ഇന്ത്യയും യുഎസും ഗൗരവമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ലു പറഞ്ഞു. ചാര ബലൂൺ കണ്ടെത്തുന്നതിന് മുമ്പാണ് ഈ ചർച്ചകൾ. അത്തരം ചർച്ചകൾ ഇനിയും തുടരുമെന്നാണ് പ്രതീക്ഷയെന്നും ലു പറഞ്ഞു.
റഷ്യയുടെ കാര്യത്തിൽ ‘യുദ്ധം’ എന്ന പദം ഇന്ത്യ ഒഴിവാക്കുകയാണെന്ന ആരോപണത്തോടും ലു ശക്തമായി പ്രതികരിച്ചു. ‘ഇന്ത്യ എല്ലായ്പ്പോഴും ‘യുദ്ധം’ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് “ഇത് യുദ്ധത്തിന്റെ യുഗമല്ല” എന്നാണ്. സെപ്റ്റംബറിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞത് ഈ യുദ്ധം നയതന്ത്രപരമായി പരിഹരിക്കപ്പെടണമെന്നാണ്. അതും നിങ്ങൾ കേട്ടതാണ്, ലു വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക