ബെംഗളൂരു: ഐസിസി ടൂർണമെന്റുകളിൽ കിരീടം നേടാത്തതിനാൽ പരാജയപ്പെട്ട ക്യാപ്റ്റനായി പലരും തന്നെ കണക്കാക്കുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. നാല് ഐസിസി ടൂർണമെന്റുകളിൽ ടീമിനെ നയിച്ചിട്ടും വിജയിക്കാൻ കഴിയാത്തതിനാലാണ് തന്നെ പരാജയപ്പെട്ട ക്യാപ്റ്റനായി മുദ്രകുത്തിയതെന്ന് കോഹ്ലി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഒരു ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യൻ ടീമിന്റെ ശൈലിയിൽ മാതൃകാപരമായ മാറ്റം കൊണ്ടുവരാൻ തനിക്ക് കഴിഞ്ഞുവെന്നും അതിൽ അഭിമാനിക്കുന്നുവെന്നും കോഹ്ലി പറഞ്ഞു.
“നോക്കൂ, ജയിക്കാനാണ് ടൂർണമെന്റുകൾ കളിക്കുന്നത്. 2017 ചാമ്പ്യൻസ് ട്രോഫി (ഫൈനലിൽ തോൽവി), 2019 ഏകദിന ലോകകപ്പ് (സെമി ഫൈനലിൽ തോൽവി), ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഫൈനലിൽ തോൽവി), 2021 ടി 20 ലോകകപ്പ് (നോക്കൗട്ടിൽ കടക്കാനായില്ല) എന്നിവയിൽ ടീമിനെ നയിച്ചത് ഞാനാണ്. നാല് ഐസിസി ടൂർണമെന്റുകളിൽ കിരീടം നഷ്ടപ്പെട്ടതിനാൽ, ഞാൻ പരാജിതനായ ക്യാപ്റ്റനായി മുദ്രകുത്തപ്പെട്ടു, “കോഹ്ലി ആർസിബിയുടെ പോഡ്കാസ്റ്റിൽ പറഞ്ഞു.
“കളിക്കാരനെന്ന നിലയിൽ ഞാൻ ലോകകപ്പും ചാംപ്യൻസ് ട്രോഫിയുമൊക്കെ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരകൾ നേടിയ ടീമിലും ഞാൻ അംഗമായിരുന്നു. ഇങ്ങനെ നോക്കുകയാണെങ്കിൽ ഇതുവരെ ഒരു ലോകകപ്പ് പോലും നേടാനാകാതെ പോയ താരങ്ങളുണ്ടെന്ന് കാണാം” കോഹ്ലി കൂട്ടിച്ചേർത്തു. 2008ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത നായകനാണ് കോഹ്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക