തിരുവവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് ഏഴിന് ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. എന്നാൽ മുൻനിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ പൊങ്കാല ആഘോഷമാക്കുകയാണ് ജനങ്ങൾ. പൊങ്കാലക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ ഉത്സവ ലഹരിയിലാണ് നാടും നഗരവും. തിരക്ക് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും പൊലീസും പ്രയത്നിക്കും. യാത്രാ സൗകര്യവും സുരക്ഷയും ഉറപ്പാക്കും.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. പൊങ്കാല ദിവസമായ മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച എറണാകുളത്തേക്കും നാഗര്‍കോവിലിലേക്കും അധിക സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. മാത്രമല്ല പുലര്‍ച്ചെ 1:45 ന് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍ സർവീസും ഉണ്ടാകും. അതുപോലെ ഉച്ചക്ക് 2:45 ന് തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിലേക്കും വൈകിട്ട് 3:30 ന് തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കും ട്രെയിനുകള്‍ ഉണ്ടായിരിക്കും. ഇത്കൂടാതെ പത്ത് ട്രെയിനുകള്‍ക്ക് വിവിധയിടങ്ങളില്‍ അധിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.
അതേസമയം ഇക്കൊല്ലത്തെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ചുള്ള കുത്തിയോട്ടത്തിന് പങ്കെടുക്കുന്നത് 743 കുട്ടികളാണ്. പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം ദിവസമായ മാർച്ച് ഒന്ന് ബുധനാഴ്ചയാണ് ആറ്റുകാൽ ക്ഷേത്രത്തിൽ ബാലന്മാർ കുത്തിയോട്ടവ്രതം ആരംഭിച്ചത്. പൊങ്കാല ഉല്‍സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളിലൊന്നാണ് കുത്തിയോട്ടവ്രതം. ക്ഷേത്രക്കുളത്തില്‍ കുളിച്ച് ക്ഷേത്രനടയില്‍ പ്രാര്‍ഥിച്ച് ഏഴു വെള്ളിനാണയങ്ങള്‍ അര്‍പ്പിച്ച് മേല്‍ശാന്തിയില്‍ നിന്നു വാങ്ങുന്ന പ്രസാദം നെറ്റിയിലണിയുന്നതോടെയാണ് വ്രതാരംഭത്തിനു തുടക്കമാകുന്നത്. പൊങ്കാല ദിവസം വൈകിട്ട് കിരീടവും ആടയാഭരണങ്ങളും ധരിച്ച ബാലന്മാര്ക്ക് ചൂരല്‍ കുത്തും. 10 മുതൽ 12 വയസു വരെയുള്ള ബാലന്മാരാണ് ഈ അനുഷ്ഠാനത്തിൽ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക