തിരുവനന്തപുരം: ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്ത് സമ്പൂർണ ഇ-സ്റ്റാമ്പിംഗ് പദ്ധതി നടപ്പാക്കും. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾക്ക് 2017 മുതൽ ഇ-സ്റ്റാമ്പിംഗ് നിലവിലുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങൾക്കാണ് ഏപ്രിൽ 1 മുതൽ ഇ-സ്റ്റാമ്പിംഗ് ആരംഭിക്കുന്നത്. ജുഡീഷ്യൽ ഇതര ആവശ്യങ്ങൾക്കായുള്ള എല്ലാ മുദ്രപ്പത്രങ്ങൾക്കും ഇത് ബാധകമാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഏപ്രിൽ 1 മുതൽ 14 ജില്ലകളിലെ തിരഞ്ഞെടുത്ത ഓരോ സബ് രജിസ്ട്രാർ ഓഫീസുകളും ഇ-സ്റ്റാമ്പിംഗ് സംവിധാനത്തിലേക്ക് മാറും.
മെയ് 2 മുതൽ സംസ്ഥാനത്തുടനീളം ഇത് നടപ്പാക്കുമെന്ന് രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ പറഞ്ഞു. പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നാലും ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപ്പത്രങ്ങളുടെ വിൽപ്പന അംഗീകൃത സ്റ്റാമ്പ് വെണ്ടര്‍മാരിലൂടെ ആയിരിക്കും. ഇ-സ്റ്റാമ്പിംഗ് നടപ്പാക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാമ്പ് വിൽപ്പനക്കാരുടെ കൈവശമുള്ളതുമായ മുദ്രപ്പത്രങ്ങളുടെ വിൽപ്പന ഏപ്രിൽ ഒന്ന് മുതൽ ആറ് മാസത്തേക്ക് തുടരാം.
രജിസ്ട്രേഷൻ കേരള പോർട്ടലിൽ ലോഗിൻ ചെയ്യുന്ന വെണ്ടർ ഡിപ്പാര്‍ട്ട്മെന്റ് ഇ സ്റ്റാംപ് ഓപ്ഷന് സെലക്ട് ചെയ്ത് ആധാര റജിസ്ടര്‍ ചെയ്യുന്ന വ്യക്തി നൽകുന്ന പേ സ്ലിപ്പിൽ വിശദാംശങ്ങൾ നൽകും. ആധാർ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച ശേഷം സ്റ്റാമ്പ് വെണ്ടർ സ്റ്റാമ്പ് വില സ്വീകരിക്കും. ഇ-സ്റ്റാമ്പ് പോർട്ടലിലെ ഇ-ട്രഷറി പേയ്മെന്റ് മോഡ് വഴി സ്റ്റാമ്പ് വെണ്ടര്‍ക്ക് സർക്കാർ അക്കൗണ്ടിലേക്ക് സ്റ്റാമ്പ് വില അടയ്ക്കാൻ കഴിയും. യുപിഐ, കാര്‍ഡ്, വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള നെറ്റ് ബാങ്കിങ് പേയ്മെന്റ് സംവിധാനം എന്നിവ ഇതിനായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പേയ്മെന്റ് പ്രക്രിയ പൂർത്തിയാകുമ്പോൾ ഇ-സ്റ്റാമ്പ് ജനറേറ്റ് ആവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക