തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും 18 മന്ത്രിമാർക്കുമെതിരെ നൽകിയ പരാതിയിൽ വിധി പറയാൻ കാലതാമസം വരുത്തരുതെന്ന് ആവശ്യപ്പെട്ട് ലോകായുക്തയിൽ പരാതി. കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ് ശശികുമാറാണ് ഹൈക്കോടതി നിർദേശപ്രകാരം പരാതി നൽകിയത്. വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രഖ്യാപിക്കാത്തതിനെ തുടർന്ന് ശശികുമാർ ലോകായുക്ത രജിസ്ട്രാർക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ലോകായുക്തയ്ക്ക് പരാതി നൽകാൻ ഹൈക്കോടതിയാണ് നിർദ്ദേശിച്ചത്. ഹർജി ഏപ്രിൽ മൂന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ മക്കൾക്ക് വിദ്യാഭ്യാസ ചെലവിനായി ദുരിതാശ്വാസ നിധിയിൽ നിന്ന് 25 ലക്ഷവും ചെങ്ങന്നൂർ എം.എൽ.എ രാമചന്ദ്രൻ നായരുടെ മകന് 8.5 ലക്ഷവും നൽകിയതിനെതിരെയാണ് ലോകായുക്തയിൽ കേസ് ഫയൽ ചെയ്തത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹന അപകടത്തിൽ മരിച്ച സിവിൽ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സർക്കാർ ജോലിക്കും മറ്റ് ആനുകൂല്യങ്ങൾക്കും പുറമെ നൽകിയ 20 ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിന്റെ ദുരുപയോഗമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
2022 ഫെബ്രുവരി അഞ്ചിന് ലോകായുക്തയിൽ ആരംഭിച്ച ഹർജിയിൽ മാർച്ച് 18നാണ് വാദം പൂർത്തിയായത്. ആറ് മാസത്തിനകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിട്ടും വിധി പറയാൻ ലോകായുക്ത തയാറായിട്ടില്ലെന്നും വിധി പ്രഖ്യാപിക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ലോകായുക്തയിൽ കേസ് പരിഗണിക്കുന്നതിനിടെ ലോകായുക്ത നിയമത്തിലെ സെക്ഷൻ 14 ഭേദഗതി ചെയ്ത് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക