സ്വിഫ്റ്റ് കമ്പനിയെ പരിപോഷിപ്പിക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ വിധിക്കുന്നത് ദയാവധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാദ്ധ്യതയില്ലെന്ന സർക്കാർ നിലപാട് കടുത്ത തൊഴിലാളി വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ട തൊഴിലാളികളെയാണ് സർക്കാരിന്റെയും മാനേജ്മെന്റിന്റെയും കെടുകാര്യസ്ഥതയ്ക്കും പിടിപ്പുകേടിനും ശിക്ഷിക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ 17.5 ശതമാനം ബസുകളും സർവീസ് നടത്തുന്നില്ല. ഇപ്പോഴും പ്രായോഗികമായി ചിന്തിക്കാൻ പോലുമാകാത്ത ഡ്യൂട്ടി പാറ്റേണാണ് ഉള്ളത്. ഇവിടെ സ്വീകരിക്കുന്ന തലതിരിഞ്ഞ നടപടികൾ കെ.എസ്.ആർ.ടി.സിയുടെ ശവക്കുഴിതോണ്ടുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ വർഷവും സൂപ്പർക്ലാസ്സ് സർവീസുകൾ നടത്തണമെങ്കിൽ ആയിരം ബസുകളെങ്കിലും ചുരുങ്ങിയത് വേണമെന്നും കോടികൾ വിലമതിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ആസ്തികളിൽ പലതും നിയന്ത്രിത സ്ഥാപനങ്ങൾക്ക് സിപിഎം കൈമാറ്റം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക